വിദേശ രാജ്യങ്ങളിൽ നിന്നുളള തീര്‍ഥാടകര്‍ക്കും ഉംറക്ക് അനുമതി

ഹജ്ജ് തീർത്ഥാടനത്തിന്‍റെ ഭാഗമായി ജൂലൈ 11ന് നിര്‍ത്തി വെച്ചതായിരുന്നു ഉംറ തീർത്ഥാടനം

Update: 2021-08-10 17:34 GMT
Editor : Roshin | By : Web Desk
Advertising

മക്കയിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് ഇന്ന് മുതൽ ഉംറക്ക് അനുമതി. ഇന്ത്യയുൾപ്പെടെ യാത്ര വിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇപ്പോൾ ഉംറക്ക് നേരിട്ട് വരാനാകില്ല. 12 വയസ്സിന് മുകളിലുള്ള ആഭ്യന്തര തീർത്ഥാടകർക്കും ഉംറ ചെയ്യുവാനും മസ്ജിദു നബവി സന്ദർശിക്കുവാനും അനുമതിയുണ്ട്. ഹജ്ജ് തീർത്ഥാടനത്തിന്‍റെ ഭാഗമായി നിര്‍ത്തിവെച്ചതായിരുന്നു വിദേശ രാജ്യങ്ങളിലുള്ളവരുടെ ഉംറ തീർത്ഥാടനം.

ഹജ്ജ് തീർത്ഥാടനത്തിന്‍റെ ഭാഗമായി ജൂലൈ 11ന് നിര്‍ത്തി വെച്ചതായിരുന്നു ഉംറ തീർത്ഥാടനം. എന്നാൽ ഹജജിന് ശേഷം ജൂലൈ 25 മുതൽ തന്നെ ആഭ്യന്തര ഉംറ തീർത്ഥാടനം പുനരാരംഭിച്ചിരുന്നുവെങ്കിലും വിദേശ തീർത്ഥാടകർക്ക് അനുമതി നൽകി തുടങ്ങിയത് ചൊവ്വാഴ്ച മുതലാണ്. ഇത് വരെ പ്രതിദിനം 20,000 തീർഥാടകരാണ് ഉംറ നിർവഹിച്ചിരുന്നതെങ്കിൽ, ഇനി മുതൽ 60,000 പേർക്ക് പ്രതിദിനം ഉംറ നിർവഹിക്കുവാനാകും. മാസത്തിൽ 20 ലക്ഷം തീർത്ഥാടകർക്ക് ഉംറ നിർവഹിക്കുവാൻ അവസരമൊരുക്കുകയാണ് മന്ത്രാലയത്തിന്‍റെ ലക്ഷ്യം. കൂടാതെ പ്രതിദിനം 30,000 പേർക്ക് ഹറം പള്ളിയിൽ നമസ്‌കരിക്കുന്നതിനും അനുമതി നൽകും.

കോവിഡ് വ്യാപനത്തെ തുടർന്ന് നിര്‍ത്തി വെച്ചിരുന്ന ഉംറ തീർത്ഥാടനവും ഹറമിലേക്കുള്ള പ്രവേശനവും പുനരാരംഭിച്ചപ്പോൾ 18 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമായിരുന്നു അനുമതി നൽകിയിരുന്നത്. എന്നാൽ ഇനിമുതൽ ആഭ്യന്തര തീർത്ഥാടകരിൽ 12നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കും ഉംറക്കും മസ്ജിദു നബവി സന്ദർശിക്കുന്നതിനും അനുമതി നൽകും. എന്നാൽ ഇവർ കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും എടുത്തിരിക്കണമെന്ന് നിബന്ധനയുണ്ട്. ഈ പ്രായപരിധിയിൽ പെട്ടവർക്ക് ഉംറ ചെയ്യുന്നതിനും മസ്ജിദു നബവി സന്ദർശിക്കുന്നതിനുമായി 13,000ത്തോളം പെർമിറ്റുകൾ ഇതിനോടകം തന്നെ അനുവദിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

കഅബയുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കിയ ശേഷം, കഅബയെ അണിയിച്ചിരുന്ന കിസ് വ താഴ്ത്തി കെട്ടിയതായി അധികൃതർ അറിയിച്ചു. ഹജ്ജിന്‍റെ മുന്നോടിയായി അടിഭാഗത്ത് നിന്നും മൂന്ന് മീറ്റർ ഉയർത്തികെട്ടിയതായിരുന്നു ഇത്. പിന്നീട് ദുൽഹജ്ജ് 9ന് അറഫാ ദിനത്തിൽ പഴയ കിസ് വ മാറ്റി കഅബയെ പുതി കിസ് വ അണിയിച്ചിരുന്നുവെങ്കിലും, ഉയർത്തി കെട്ടിയ നിലയിൽ തുടരുകയായിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും താഴ്ത്തി കെട്ടിയത്. എന്നാൽ കോവിഡ് പശ്ചാതലത്തിൽ തീർഥാടകർക്ക് കഅബയോ, ഹജറുൽ അസ് വദോ സ്പർശിക്കാൻ അനുമതിയുണ്ടാകില്ല.

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News