സൗദിയിൽ ലഹരിമരുന്ന് കൈവശം വെക്കുന്നതും കൈമാറ്റം ചെയ്യുന്നതും ശിക്ഷാർഹം
ഏതെങ്കിലും സാഹചര്യത്തിൽ ആരിൽ നിന്നെങ്കിലും മയക്ക് മരുന്നോ മറ്റു ലഹരി വസ്തുക്കളോ കണ്ടെത്തിയാൽ അഞ്ച് വർഷം വരെ തടവും 30,000 റിയാൽ പിഴയും ചുമത്തും
ജിദ്ദ: സൗദിയിൽ മയക്ക് മരുന്ന് കൈവശം വെക്കുന്നവർക്ക് ശക്തമായ ശിക്ഷ നൽകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അഞ്ച് വർഷം വരെ തടവും മുപ്പതിനായിരം റിയാൽ പിഴയുമാണ് ശിക്ഷ. ലഹരി വസ്തുക്കൾ ചെറിയ അളവിൽ പോലും കൈവശം വെക്കുന്നതും കുറ്റകരമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ ഓർമ്മിപ്പിച്ചു.
മയക്ക് മരുന്നുകളുടേയും മറ്റു ലഹരി വസ്‌കുക്കളുടേയും വിപണനവും വ്യാപനവും ഇറക്കുമതിയും നേരിടാൻ ശക്തമായ നടപടികളാണ് രാജ്യത്ത് സ്വീകരിച്ച് വരുന്നത്. ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച വിദഗ്ധ സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. മയക്ക് മരുന്ന് കൈവശം വെക്കുന്നത് തന്നെ കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
ഏതെങ്കിലും സാഹചര്യത്തിൽ ആരിൽ നിന്നെങ്കിലും മയക്ക് മരുന്നോ മറ്റു ലഹരി വസ്തുക്കളോ കണ്ടെത്തിയാൽ 5 വർഷം വരെ തടവും 30,000 റിയാൽ പിഴയും ചുമത്തും. ഇത് മറ്റാർക്കെങ്കിലും കൈമാറാനോ വിപണനം നടത്താനോ ഉദ്ദേശിച്ചിട്ടില്ലെങ്കിലും ശിക്ഷ ലഭിക്കും. പൊലീസ് പരിശോധനയിലോ മറ്റോ മയക്ക് മരുന്നോ അല്ലെങ്കിൽ മേറ്റേതെങ്കിലും ലഹരി വസ്തുക്കളോ ചെറിയ അളവിൽ കണ്ടെത്തിയാൽ പോലും ശിക്ഷ നൽകാൻ നിയമത്തിൽ വ്യവസ്ഥയുണ്ടെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.