സൗദിയിൽ സ്കൂളുകൾ തുറക്കാൻ പ്രോട്ടോകോളായി; കോവിഡ് സ്ഥിരീകരിക്കുന്ന കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്
സൗദി വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് അൽ ശൈഖാണ് ഈ വർഷത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള പ്രോട്ടോകോൾ പ്രഖ്യാപിച്ചത്
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിട്ട് അധ്യയനം തുടങ്ങാനിരിക്കെ വിശദമായ പ്രോട്ടോകോൾ സൗദി വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. വാക്സിനെടുക്കാത്ത ജീവനക്കാർക്കും വിദ്യാർഥികൾക്കും സ്കൂളിൽ പ്രവേശനമുണ്ടാകില്ല. സ്കൂളുകൾ തുറക്കുന്ന ആഗസ്റ്റ് 29 മുതൽ പുതിയ ഉത്തരവുകൾ പ്രാബല്യത്തിലാകും. യാത്രാ വിലക്കുള്ള ഇന്ത്യയക്കമുള്ള വിദേശരാജ്യങ്ങളുടെ സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ അവ്യക്തത തുടരുകയാണ്.
സൗദി വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് അൽ ശൈഖാണ് ഈ വർഷത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള പ്രോട്ടോകോൾ പ്രഖ്യാപിച്ചത്. രണ്ട് ഡോസ് വാക്സിനും സ്വീകരിക്കാത്ത കുട്ടികൾക്ക് പ്രവേശനമുണ്ടാകില്ല. ഇത് ജീവനക്കാർക്കും ബാധകമാണ്. ക്ലാസുകൾ ആരംഭിച്ച് കുട്ടികളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചാൽ ആ ക്ലാസിലെ മുഴുവൻ വിദ്യാഭ്യാസവും ഓൺലൈനിലേക്ക് മാറ്റും. ഒന്നിലധികം ക്ലാസുകളിൽ കോവിഡ് സ്ഥിരീകരിച്ചാൽ ആ സ്കൂളിലെ ക്ലാസുകളെല്ലാം റദ്ദാക്കും. യൂണിവേഴ്സിറ്റികളിലും സമാന പ്രോട്ടോകോൾ തുടരും. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബാധകമായ നിയമങ്ങളെല്ലാം സ്വകാര്യ സ്കൂളുകൾക്കും ബാധകമാണ്. വിമാനങ്ങളുടെ സർവീസില്ലാത്തതിനാൽ ഇന്ത്യൻ വിദ്യാർഥികളുടെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. നേരത്തെ ചില അധ്യാപകർ നേരിട്ട് സൗദിയിലെത്തിയിരുന്നു. എന്നാൽ ഇതിന് ഔദ്യോഗിക അംഗീകാരം ലഭിച്ചത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഇതിനാൽ മറ്റു രാജ്യങ്ങളിൽ 14 ദിവസം ചിലവഴിച്ചാണ് നിലവിൽ ഇന്ത്യൻ അധ്യാപകർ സൗദിയിലേക്ക് എത്തുന്നത്.