Writer - razinabdulazeez
razinab@321
ദമ്മാം: ഖനന മേഖലയിൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ശക്തികളിലൊന്നായി മാറി സൗദി അറേബ്യ. ആഗോള ഖനന നിക്ഷേപ സൂചികയില്‍ സൗദിയുടെ സ്ഥാനം 104 ൽ നിന്നും ഇരുപത്തിമൂന്നിലേക്ക് കുതിച്ചുയര്‍ന്നു. ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ വാര്‍ഷിക മൈനിംഗ് സര്‍വേ റിപ്പോര്‍ട്ടിലാണ് സൗദിയുടെ നേട്ടം.
ഏഷ്യയിലെയും ലാറ്റിൻ അമേരിക്കയിലെയും പ്രധാന ഖനന മേഖലകളെ മറികടന്നാണ് സൗദിയുടെ നേട്ടം. "വിഷൻ 2030 പദ്ധതി പ്രകാരം ഖനന, ധാതു മേഖലയിലുടനീളം നടക്കുന്ന ഘടനാപരമായ പരിവർത്തനത്തെയും സമഗ്രമായ ശ്രമങ്ങളെയും നേട്ടം പ്രതിഫലിപ്പിക്കുന്നതായി സൗദി ഖനന വ്യവസായ, ധാതുവിഭവശേഷി സഹമന്ത്രി എഞ്ചിനീയർ ഖാലിദ് അൽ മുദൈഫർ പറഞ്ഞു.
റിപ്പോര്‍ട്ട് പ്രകാരം പോളിസി പെർസെപ്ഷൻ സൂചികയിലും സൗദി അറേബ്യക്ക് ശ്രദ്ധേയമായ പുരോഗതി കൈവരിക്കാന്‍ സാധിച്ചു. 2013 ൽ ആഗോളതലത്തിൽ 82-ാം സ്ഥാനത്തായിരുന്ന സൗദി 2024-ൽ 20-ാം സ്ഥാനത്തേക്ക് ഉയർന്നു. റിപ്പോര്‍ട്ട് പ്രകാരം പത്ത് വര്‍ഷത്തിനിടെ രാജ്യം അസാധാരണമായ പുരോഗതിയാണ് മേഖലയില്‍ കൈവരിച്ചത്.