ഹാക്കത്തോണിൽ തിളങ്ങി; മൂന്ന് ലോക റെക്കോർഡുകൾ സ്വന്തമാക്കി സൗദി ആഭ്യന്തര മന്ത്രാലയം
അബ്ഷിർ കോൺഫറൻസിലാണ് പ്രഖ്യാപനം
റിയാദ്:മൂന്ന് ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കി സൗദി ആഭ്യന്തര മന്ത്രാലയം. റിയാദിൽ നടന്ന അബ്ഷിർ കോൺഫറൻസിലായിരുന്നു പ്രഖ്യാപനം. ലോകത്തിലെ ഏറ്റവും വലിയ സുരക്ഷാ ഇന്നൊവേഷൻ ഹാക്കത്തോൺ, ഏറ്റവും വലിയ ഡിജിറ്റൽ സൊല്യൂഷൻസ് ഹാക്കത്തോൺ, ഏറ്റവും കൂടുതൽ പേർ പങ്കെടുത്ത ഒരു ആഗോള ഹാക്കത്തോൺ എന്നീ ഇനങ്ങളിലാണ് നേട്ടം. സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്കൊപ്പം സുരക്ഷ ഉറപ്പാക്കുന്ന മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളുടെ അംഗീകാരമാണിത്.
തുവൈഖ് അക്കാദമിയുമായും സാങ്കേതികവിദ്യയിലും ഡിജിറ്റൽ പരിവർത്തനത്തിലും പ്രമുഖരായ നിരവധി അന്താരാഷ്ട്ര കമ്പനികളുമായും ചേർന്ന് മന്ത്രാലയം സംഘടിപ്പിച്ച കോൺഫറൻസാണ് അബ്ഷിർ 2025. കോൺഫറൻസിനിടെ ഡിജിറ്റൽ പരിവർത്തനത്തെയും എഐ സാങ്കേതികവിദ്യകളെയും ശക്തിപ്പെടുത്തുന്ന അഞ്ച് പുതിയ ഡിജിറ്റൽ സേവനങ്ങളുടെ സംരംഭവും മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഇവ സുരക്ഷാ-സാങ്കേതിക പ്രകടനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുക, ഗുണഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമാക്കിയുള്ളതാണ്.