സൗദിയിൽ ഒരാഴ്ചക്കിടെ 1431 കള്ളക്കടത്തുകൾ റിപ്പോർട്ട് ചെയ്ത് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി
രാജ്യ സുരക്ഷക്ക് ഭീഷണിയാകുന്ന ഇത്തരം പ്രവർത്തനങ്ങളെ കർശനമായി നേരിടുമെന്ന് അതോറിറ്റി
Update: 2026-02-21 16:06 GMT
റിയാദ്: സൗദി അറേബ്യയിലെ വിവിധയിടങ്ങളിൽ നിന്നായി ഒരാഴ്ചക്കുള്ളിൽ 1,431 കള്ളക്കടത്ത് കേസുകൾ റിപ്പോർട്ട് ചെയ്തതായി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി. ലഹരിമരുന്നുകൾ, നിരോധിത വസ്തുക്കൾ, ആയുധങ്ങൾ, കണക്കിൽപ്പെടാത്ത പണം എന്നിവയാണ് പ്രധാനമായും പിടിച്ചെടുത്തത്.
95 കേസുകളിലായി വിവിധയിനം മയക്കുമരുന്നുകൾ, 663 നിരോധിത വസ്തുക്കൾ, നിയമവിരുദ്ധമായി കടത്താൻ ശ്രമിച്ച 2,728 പുകയില ഉൽപ്പന്നങ്ങളും അനുബന്ധ വസ്തുക്കളും, രേഖകളില്ലാത്ത 19 ധനമിടപാടുകൾ, 3 ആയുധങ്ങളും അവയുടെ അനുബന്ധ സാമഗ്രികളും എന്നിവയൊക്കെയാണ് പിടിച്ചെടുത്തത്. രാജ്യത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷക്ക് ഭീഷണിയാകുന്ന ഇത്തരം പ്രവർത്തനങ്ങളെ കർശനമായി നേരിടുമെന്ന് അതോറിറ്റി വ്യക്തമാക്കി.