പുണ്യമാസത്തിന്റെ തുടക്കത്തിൽ ജനസാഗരമായി ഇരു ഹറമുകൾ
വാരാന്ത്യവും ദേശീയ അവധിയും എത്തിയതോടെ കൂടുതൽ തീർഥാടകരെത്തി
മക്ക/മദീന: റമദാൻ ആദ്യ ദിനങ്ങളിൽ തന്നെ മക്കയിലെയും മദീനയിലെയും വിശുദ്ധ ഹറമുകൾ തീർഥാടകരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞു. വാരാന്ത്യത്തോടൊപ്പം ദേശീയ അവധി കൂടി എത്തിയതോടെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും വൻ ജനപ്രവാഹമാണ് അനുഭവപ്പെടുന്നത്. തിരക്ക് വർധിച്ചതോടെ മക്കയിലെയും മദീനയിലെയും ഹോട്ടൽ മുറികൾക്ക് വൻ ഡിമാൻഡാണ് അനുഭവപ്പെടുന്നത്. പലയിടങ്ങളിലും വാടക മൂന്നും നാലും ഇരട്ടിയായി വർധിച്ചിട്ടുണ്ട്.
തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കാനും കർമ്മങ്ങൾ സുഗമമാക്കാനും ഇരുഹറം കാര്യാലയം പ്രത്യേക ഡിജിറ്റൽ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഹറമിലെ വിവിധ ഭാഗങ്ങളിലെ ജനസാന്ദ്രത തത്സമയം അറിയാൻ ഔദ്യോഗിക പോർട്ടലിലൂടെ സാധിക്കും. തിരക്കിന്റെ തോത് വിവിധ നിറങ്ങളിൽ അടയാളപ്പെടുത്തിയ ഈ സംവിധാനം നോക്കി ത്വവാഫിനും സഅ്യിനും അനുയോജ്യമായ സമയം തിരഞ്ഞെടുക്കാൻ തീർത്ഥാടകർക്ക് കഴിയും. സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ അതോറിറ്റി അതീവ ജാഗ്രതയിലാണ്.