തൊഴിൽ തർക്കങ്ങളിൽ 73 ശതമാനവും രമ്യമായി പരിഹരിച്ചതായി സൗദി
മാനവ വിഭവശേഷി വികസന മന്ത്രാലയം ഏർപ്പെടുത്തിയ 'വുദി' എന്ന സൗഹൃദ സംവിധാനത്തിലൂടെയാണ് തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ സാധിച്ചത്
കഴിഞ്ഞ വർഷം സൌദിയിലെ തൊഴിൽ തർക്കങ്ങളിൽ 73 ശതമാനവും രമ്യമായി പരിഹരിച്ചതായി മാനവ വിഭവശേഷി വികസന മന്ത്രാലയം അറിയിച്ചു.
തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് മന്ത്രാലയം ഏർപ്പെടുത്തിയ 'വുദി' എന്ന സൗഹൃദ സംവിധാനത്തിലൂടെയാണ് തൊഴിൽ തർക്കങ്ങളിൽ 73 ശതമാനവും രമ്യമായി പരിഹരിക്കാൻ സാധിച്ചത്. കൂടാതെ പ്രശ്നപരിഹാരത്തിൻ്റെ ശരാശരി ദൈർഘ്യം 40 ദിവസത്തിൽനിന്ന് അഞ്ച് പ്രവൃത്തി ദിവസമായി കുറക്കുവാനും സൌഹൃദ സംവിധാനത്തിലൂടെ സാധിച്ചു. നൂറ് ശതമാനവും ഓട്ടോമാറ്റിക് സംവിധാനത്തിലൂടെയാണ് സൗഹൃദ പരിഹാര സേവനങ്ങൾ പ്രവർത്തിക്കുന്നത്. തൊഴിൽ തർക്കങ്ങൾ സൗഹാർദപരമായ ഒത്തുതീർപ്പിലൂടെ പരിഹരിക്കാനാണ് ആദ്യഘട്ടത്തിൽ ശ്രമിക്കുക. ഇതിലൂടെ പരിഹാരം കാണാൻ സാധിച്ചില്ലെങ്കിൽ ഇരുകക്ഷികൾക്കും തൃപ്തികരമായ രീതിയിൽ മധ്യസ്ഥതക്കും ശ്രമിക്കും. ഈ ശ്രമവും പരാജയപ്പെട്ടാൽ ആദ്യ സെഷന്റെ തീയതി മുതൽ 21 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ കേസ് ലേബർ കോടതിയിലേക്ക് റഫർ ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കേസിൽ വാദം കേൾക്കുന്ന തീയതിക്കുമുമ്പ് വാദിക്കും പ്രതിക്കും കേസിന്റെ വിശദാംശങ്ങൾ മനസിലാക്കാൻ അവസരം നൽകും. അനുരഞ്ജന സെഷനുകൾ വിദൂര സംവിധാനത്തിൽ നടത്താനും സംവിധാനം അനുവദിക്കുന്നുണ്ട്. 100 ശതമാനവും ഓട്ടോമാറ്റിക് സംവിധാനത്തിലൂടെയാണ് സൗഹൃദ പരിഹാര സേവനങ്ങൾ പ്രവർത്തിക്കുന്നത്. ഉയർന്ന നിലവാരത്തിൽ മനുഷ്യ ഇടപെടലില്ലാതെ കാര്യങ്ങൾ ചെയ്യുന്നതാണ് ഇതിന്റെ സവിശേഷതയെന്നും മന്ത്രാലയം പറഞ്ഞു.