പരിസ്ഥിതി നിയമ ലംഘനങ്ങള്‍ കര്‍ശനമായി നിരീക്ഷിച്ച് സൗദി; 4000ലേറെ കേസുകൾ രജിസ്റ്റർ ചെയ്തു
പ്രതികള്‍ക്കെതിരെ പിഴയുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചതായി അതോറിറ്റി വ്യക്തമാക്കി.
ദമ്മാം: സൗദിയില്‍ പരിസ്ഥിതി നിയമ ലംഘനത്തിന് 4000ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മന്ത്രാലയം. പരിസ്ഥിതി വന്യമൃഗസംരക്ഷണത്തിനായി രൂപീകരിച്ച പ്രത്യേക അതോറിറ്റിയാണ് നിയമ ലംഘനങ്ങൾ പിടികൂടിയത്. പ്രതികള്‍ക്കെതിരെ പിഴയുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചതായി അതോറിറ്റി വ്യക്തമാക്കി.
നാഷണല്‍ സെന്റര്‍ ഫോര്‍ വെജിറ്റേഷന്‍ കവറേജ് ഡവലപ്പ്‌മെന്റാണ് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പരിശോധന നടത്തിവരുന്നത്. പരിസ്ഥിതി നിയമം ലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുകയാണ് അതോറിറ്റിയുടെ ചെയ്യുന്നത്. മാസങ്ങള്‍ക്ക് മുമ്പ് നിലവില്‍ വന്ന അതോറിറ്റി ഇതിനകം 4047 നിയമ ലംഘനങ്ങല്‍ പിടികൂടിയതായി അതികൃതര്‍ വ്യക്തമാക്കി.
പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന മരങ്ങളും കുറ്റിച്ചെടികളും വെട്ടിമാറ്റുക, അനധികൃതമായി വിറകും കരിയുല്‍പന്നങ്ങളും നിർമിച്ച് വില്‍പ്പന നടത്തുക, വാഹനങ്ങള്‍ സംരക്ഷിത മരുഭൂമികളിലേക്കും പാര്‍ക്കുകളിലേക്കും പ്രവേശിപ്പിക്കുക, സംരക്ഷിത പ്രദേശങ്ങളില്‍ വസിക്കുന്ന മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുക, അനുമതിയില്ലാത്ത ഇടങ്ങളില്‍ തീയിടുക, അനധികൃതമായി ക്യാമ്പിങ് നടത്തുക, മാലിന്യങ്ങല്‍ അലക്ഷ്യമായി വലിച്ചെറിയുക തുടങ്ങിയ ലംഘനങ്ങളിലാണ് നടപടി.