സൗദി-റഷ്യ വ്യവസായ ബന്ധം ശക്തമാക്കുന്നു; അന്താരാഷ്ട്ര 'ഇന്നോപ്രോം'പ്രദർശനം റിയാദിൽ

ഫെബ്രുവരി 8 മുതൽ 10 വരെ 'ദി അരീന'യിലാണ് സം​ഗമം

Update: 2026-02-07 11:48 GMT
Editor : Mufeeda | By : Web Desk

റിയാദ്: സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള വ്യാവസായ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനായി അന്താരാഷ്ട്ര വ്യവസായ പ്രദർശനമായ 'ഇന്നോപ്രോം' (Innoprom) നാളെ മുതൽ ഫെബ്രുവരി 10 വരെ റിയാദിൽ നടക്കും. റിയാദിലെ 'ദി അരീന'യിൽ വെച്ചാണ് ഈ വൻകിട സംഗമം നടക്കുന്നത്. റഷ്യയിലെയും സൗദിയിലെയും പ്രമുഖ വ്യവസായ കമ്പനികളുടെ വിപുലമായ പങ്കാളിത്തം മേളയിലുണ്ടാകും. 43 സൗദി കമ്പനികളും 250-ലധികം റഷ്യൻ കമ്പനികളും തങ്ങളുടെ അത്യാധുനിക സാങ്കേതികവിദ്യകൾ ഇവിടെ പ്രദർശിപ്പിക്കും.

കഴിഞ്ഞ 15 വർഷമായി റഷ്യയിലെ യെക്കാറ്റെറിൻബർഗിൽ വർഷം തോറും നടത്തിവരുന്ന റഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ മേളയാണിത്. 2025-ൽ ഈ മേളയുടെ ഔദ്യോഗിക പങ്കാളിത്ത രാജ്യമായി സൗദിയെ തിരഞ്ഞെത്തിരുന്നു. റഷ്യൻ വ്യവസായ-വ്യാപാര മന്ത്രി ആന്റൺ അലിഖാനോവ് ഉൾപ്പെടെയുള്ള ഉന്നതതല പ്രതിനിധി സംഘം മേളയിൽ പങ്കെടുക്കും. സൗദി നിക്ഷേപ മന്ത്രാലയം, വ്യവസായ-ധാതു വിഭവ മന്ത്രാലയം എന്നിവയുടെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഏകദേശം 6,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരുക്കിയിരിക്കുന്ന പവലിയനുകളിൽ യന്ത്രസാമഗ്രികളുടെ നിർമാണം, ഡിജിറ്റൽ പരിവർത്തനവും സ്മാർട്ട് സിറ്റി സാങ്കേതികവിദ്യകളും, ഊർജം, ഗതാഗതം, ഖനന മേഖലയ്ക്കുള്ള അത്യാധുനിക ഉപകരണങ്ങൾ എന്നിവയും റോസ്‌ടെക്, റോസാറ്റം, ട്രാൻസ്‌നെഫ്റ്റ് തുടങ്ങിയ പ്രമുഖ റഷ്യൻ കമ്പനികളുടെ പവലിയനുകളും ഉൾപ്പെടുന്നു. ഇരു രാജ്യങ്ങൾക്കുമിടയിൽ തന്ത്രപരമായ വ്യാവസായ പങ്കാളിത്തം വളർത്തുകയും സംയുക്ത വികസന പദ്ധതികൾ ആവിഷ്കരിക്കുകയുമാണ് ഈ പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നത്. 

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News