ഇവിടെ സേഫാണ്..; പത്താം തവണയും ലോകത്തിലെ സുരക്ഷിത നഗരമായി അബൂദബി
2026 'നംബിയോ' ആഗോള സുരക്ഷാ സൂചികയിലാണ് തുടർച്ചയായ നേട്ടം
അബൂദബി: 2026ലേക്ക് കടന്നതോടെ വീണ്ടും ലോകത്തിലെ സുരക്ഷിത നഗരമായി യു.എ.ഇ തലസ്ഥാനമായ അബൂദബി. ആഗോള സ്ഥിതി വിവരക്കണക്ക് പ്ലാറ്റ്ഫോമായ 'നംബിയോ' പുറത്തുവിട്ട ആഗോള സുരക്ഷിത നഗര സൂചികയിൽ 2017 മുതൽ തുടർച്ചയായ പത്താം തവണയും അബൂദബി ഒന്നാം സ്ഥാനത്തെത്തി. 150 രാജ്യങ്ങളിലെ 400 നഗരങ്ങളെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ 89.0 എന്ന പോയന്റ് നിലനിർത്തിയാണ് നേട്ടം.
പ ട്ടികയിലെ ആദ്യ 6 നഗരങ്ങളിൽ അഞ്ചും യുഎഇയിൽ നിന്നുളളതാണ്.ആദ്യ പത്തിൽ ഖത്തർ തലസ്ഥാനമായ ദോഹ അഞ്ചാം സ്ഥാനവും ഒമാന്റെ മസ്കത്ത് എട്ടാം സ്ഥാനവും സ്വന്തമാക്കി. രാത്രിയിൽ ഒറ്റയ്ക്ക് നടക്കുമ്പോഴുള്ള സുരക്ഷ, പകൽ സമയത്ത് ഒറ്റയ്ക്ക് നടക്കുമ്പോഴുള്ള സുരക്ഷ, കുറ്റകൃത്യങ്ങളുടെ കുറഞ്ഞ നിരക്ക്, മികച്ച ജീവിതനിലവാരം, സുരക്ഷാ സംവിധാനങ്ങൾ എന്നിവയെല്ലാം വിലയിരുത്തിയാണ് നംബിയോ സ്ഥാനം നിശ്ചയിക്കുന്നത്.