ഏഷ്യാകപ്പ് മത്സരങ്ങൾ നാളെ മുതൽ; ആദ്യ പോരിൽ അഫ്ഗാൻ ഹോങ്കോങിനെ നേരിടും
മറ്റന്നാൾ ആതിഥേയരായ യു.എ.ഇക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം
ദുബൈ: ഏഷ്യാകപ്പ് മത്സരങ്ങൾക്ക് നാളെ യു.എ.ഇയിൽ തുടക്കമാകും. ദുബൈയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നാളെ അഫ്ഗാനിസ്താനും ഹോങ്കോങും ഏറ്റുമുട്ടും. മറ്റന്നാൾ ആതിഥേയരായ യു.എ.ഇക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ദുബൈ, അബൂദബി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയങ്ങളാണ് ഏഷ്യകപ്പിന് വേദിയാകുന്നത്. ഗൾഫ് രാജ്യങ്ങളായ യു.എ.ഇയും ഒമാനും ഉൾപ്പെടെ എട്ട് രാജ്യങ്ങൾ ഇക്കുറി ഏഷ്യകപ്പിൽ മാറ്റുരക്കും. ഇത്തവണ ട്വന്റി 20 ഫോർമാറ്റിലാണ് മത്സരങ്ങൾ.
സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ടീം ഇന്ത്യ പരിശീലനം ആരംഭിച്ചു കഴിഞ്ഞു. പ്ലേ ഇലവനിൽ ഇടം നേടിയാൽ മലയാളിയായ സഞ്ജുസാംസൺ ഇന്ത്യയുടെ ഓപ്പണറായേക്കും. യു.എ.ഇയുമായുള്ള മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ മറ്റൊരു മലയാളി കൂടി കളത്തിലുണ്ടാകും. യു.എ.ഇ താരം അലിഷാൻ ഷറഫുവാണ് ആ മലയാളി. സെപ്റ്റംബർ 14 നാണ് ആരാധകർ ഉറ്റുനോക്കുന്ന ഇന്ത്യ പാക് മൽസരം. യു.എ.ഇയിൽ തുടരുന്ന ഉയർന്ന ചൂട് മത്സരങ്ങൾക്ക് ഒരു വെല്ലുവിളിയാണ്. ഇക്കാരണത്താൽ തന്നെ മത്സരങ്ങളുടെ സമയം വൈകുന്നേരം ആറിൽ നിന്ന് ആറരയിലേക്ക് മാറ്റിയിട്ടുണ്ട്. അതായത് ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ് മത്സരങ്ങൾ ആരംഭിക്കുക.