ഇവിടെ ഇനിയാരും ഒറ്റക്കാവില്ല!; റാസൽ ഖൈമ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ 51% വർധന
ലക്ഷ്യസ്ഥാനങ്ങളിൽ 14%, ഫ്ലൈറ്റുകളിൽ 37% വളർച്ച
ദുബൈ: റാസൽ ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ 51% വർധന. വിമാനത്താവളത്തിന്റെ ഫ്ലൈറ്റ് നെറ്റ്‌വർക്കിൽ ശ്രദ്ധേയമായ വിപുലീകരണം ഉണ്ടായതോടെ 2025ൽ 13 ലക്ഷം യാത്രക്കാരെന്ന ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ലക്ഷ്യസ്ഥാനങ്ങളിൽ 14%, ഫ്ലൈറ്റുകളിൽ 37% എന്നിങ്ങനെ വളർച്ചയും രേഖപ്പെടുത്തി. ഇന്ത്യ, പാകിസ്താൻ, സൗദി അറേബ്യ, റഷ്യ, ഈജിപ്ത് തുടങ്ങി 16 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഷെഡ്യൂൾഡ് ഫ്ലൈറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.
വിമാനത്താവളത്തിന്റെ പ്രവർത്തന-വികസന പദ്ധതികളുടെ വിജയത്തെ സൂചിപ്പിക്കുന്നതാണ് ഈ കണക്കുകളെന്ന് റാസൽ ഖൈമ സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്മെന്റ് ചെയർമാൻ എഞ്ചി. ശൈഖ് സാലിം ബിൻ സുൽത്താൻ വിശദീകരിച്ചു. 2025-ലെ പദ്ധതികളുടെ ഭാഗമായി യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, നിരീക്ഷണ-പ്രവർത്തന സംവിധാനങ്ങൾ വികസിപ്പിക്കൽ, വിനോദസഞ്ചാരവും വ്യാപാരവും പിന്തുണയ്ക്കാൻ എയർ കണക്റ്റിവിറ്റി നെറ്റ്‌വർക്ക് വിപുലീകരിക്കൽ തുടങ്ങിയ സമഗ്ര വികസന പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വിപുലീകരണത്തിന്റെ ഭാഗമായി നിരവധി നൂതന സംരംഭങ്ങളും നടപ്പാക്കി. ഇതിൽ പ്രധാനപ്പെട്ടതാണ് ഡ്രോൺ മാനേജ്മെന്റ് സിസ്റ്റം (DMS). കൂടാതെ, ദുബൈ, ഫുജൈറ എന്നിവിടങ്ങളിലെ സിവിൽ ഏവിയേഷൻ അധികൃതരുമായി തന്ത്രപരമായ പങ്കാളിത്തവും ശക്തമാക്കി. വിമാനത്താവള അലേർട്ട് സിസ്റ്റം പ്രവർത്തനക്ഷമമാക്കൽ, തകർച്ചാ നടപടികൾ, ഡാറ്റാ ബോർഡുകൾ സജ്ജീകരിക്കൽ തുടങ്ങിയവയും വിജയകരമായി നടപ്പാക്കി. അറബ് അവാർഡ് ഫോർ സോഷ്യൽ റെസ്പോൺസിബിലിറ്റി ആൻ്‍റ് സസ്റ്റെയ്‌നബിലിറ്റിയിൽ ചെറുകിട ഗവൺമെന്റ് സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ഫസ്റ്റ് റണ്ണർ-അപ്പ് പുരസ്‌കാരം വിമാനത്താവളം നേടിയിട്ടുണ്ട്. ചൈനീസ് കമ്പനിയായ XPENG AEROHTയുമായി സഹകരിച്ച് ഇലക്ട്രിക് ഫ്ലൈയിങ് വാഹനത്തിന്റെ ആദ്യ പരീക്ഷണ പറക്കലും നടത്തി.