യുഎഇയിലെ സ്വകാര്യ കമ്പനികളിൽ സ്വദേശികളെ നിയമിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും

നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച്ച മുതൽ പിഴ ചുമത്തും

Update: 2024-06-29 17:42 GMT

ദുബൈ: യുഎഇയിൽ 50 ലേറെ ജീവനക്കാരുള്ള സ്വകാര്യ കമ്പനികളിൽ ഒരു ശതമാനം സ്വദേശികളെ കൂടി നിയമിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച്ച മുതൽ പിഴ ചുമത്തും. സ്വദേശിവത്കരണ നടപടികൾ കൂടുതൽ ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.

നടപ്പുവർഷത്തെ അർധവാർഷിക ടാർഗറ്റ് പൂർത്തിയാക്കാനുള്ള അവസാന തീയതിയാണ് നാളെ. കമ്പനികൾ നിയമം പാലിച്ചിട്ടുണ്ടോയെന്ന പരിശോധനയെ തുടർന്നാകും ശിക്ഷ ഉൾപ്പെടെ മറ്റു നടപടികൾ. നിയമനം പൂർത്തിയായില്ലെങ്കിൽ ഈ വർഷം ഓരോ സ്വദേശിക്കും പ്രതിമാസം 8,000 ദിർഹം എന്ന നിരക്കിലാണ് പിഴ ഈടാക്കുക. കഴിഞ്ഞ വർഷം ഇത് 7,000 ദിർഹമായിരുന്നു. രാജ്യത്തെ സ്വകാര്യകമ്പനികൾ സ്വദേശി ജീവനക്കാരുടെ എണ്ണം ഓരോ വർഷവും രണ്ട് ശതമാനം വർധിപ്പിക്കണം എന്നാണ് വ്യവസ്ഥ. ഇതുവരെ സ്വദേശിവത്കരണ ലക്ഷ്യങ്ങൾ നേടിയിട്ടില്ലാത്ത കമ്പനികൾ 'നാഫിസ്' പ്രോഗ്രാമിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Advertising
Advertising

സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം നിലവിൽ ലക്ഷം പിന്നിട്ടു കഴിഞ്ഞു. 'നാഫിസ്' പദ്ധതി മൂലമാണ് സ്വദേശിവത്കരണ ലക്ഷ്യത്തിൽ മുന്നേറ്റം ഉറപ്പാക്കാൻ കഴിഞ്ഞത്. സ്വദേശി പൗരന്മാരെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന യു.എ.ഇ പദ്ധതിയാണ് 'നാഫിസ്. 2026ഓടെ രാജ്യത്തെ 50ലേറെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ 10 ശതമാനം സ്വദേശികളെ നിയമിക്കാനാണ് എമിററ്റൈസേഷൻ പദ്ധതിയിലൂടെ യു.എ.ഇ ലക്ഷ്യമിടുന്നത്. വർഷത്തിന്റെ ആദ്യ പകുതിയിൽ ഒരു ശതമാനവും രണ്ടാം പകുതിയിൽ ബാക്കിയും നിയമിക്കുകയാണ് വേണ്ടത്. ഈ വർഷം മുതൽ 20 മുതൽ 49 വരെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിലും ഒരു സ്വദേശിയെയെങ്കിലും നിയമിച്ചിരിക്കണം എന്നാണ് യു.എ.ഇ മന്ത്രിസഭാ തീരുമാനം.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News