ദുബൈയിൽ വിസാതട്ടിപ്പ്; 161 പ്രതികൾക്ക് 152 മില്യൺ പിഴ
മുഴുവൻ പ്രതികളേയും നാടുകടത്താനും കോടതി ഉത്തരവിട്ടു
ദുബൈ: ദുബൈയിൽ വ്യാജ കമ്പനികളുണ്ടാക്കി വ്യാപകമായി വിസ തട്ടിപ്പ് നടത്തിയ കേസിൽ 161 പേർക്ക് കോടതി വൻതുക പിഴ വിധിച്ചു. 152 ദശലക്ഷം ദിർഹമാണ് പ്രതികൾ പിഴ നൽകേണ്ടത്. മുഴുവൻ പ്രതികളേയും നാടുകടത്താനും കോടതി ഉത്തരവിട്ടു. വിചാരണ നടപടികൾ പൂർത്തിയാക്കിയ ശേഷം ദുബൈ സിറ്റിസൺഷിപ്പ് ആൻഡ് റസിഡൻസി കോടതിയാണ് 161 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. വ്യാജ മേൽവിലാസം ഉപയോഗിച്ച് നിർമിച്ച കടലാസ് കമ്പനികളുടെ മറവിൽ പ്രതികൾ വിവിധ രാജ്യക്കാരിൽ നിന്ന് തുക ഈടാക്കി വിസ കച്ചവടം നടത്തുകയായിരുന്നു.
ശേഷം മുന്നറിയിപ്പില്ലാതെ കമ്പനി അടച്ചുപൂട്ടി. വിവിധ വാണിജ്യ സ്ഥാപനങ്ങളുടെയും മറ്റും മറവിൽ നേടിയ എൻട്രി പെർമിറ്റുകൾ പ്രതികൾ ചൂഷണം ചെയ്തതായും കോടതി കണ്ടെത്തിയിരുന്നു. താമസ, തൊഴിൽ നിയമ ലംഘനങ്ങളോട് ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ലെന്ന് അധികൃതർ പറഞ്ഞു. സമാനമായ മറ്റൊരു കേസിൽ 21 പ്രതികൾക്ക് കോടതി അടുത്തിടെ ശിക്ഷ വിധിച്ചിരുന്നു.