വിവാഹ തർക്കങ്ങൾ പരിഹരിക്കാൻ ദമ്പതികൾക്കിടയിൽ മധ്യസ്ഥ ചർച്ചക്ക് പുതിയ സംവിധാനവുമായി ദുബൈ
ആർബിട്രേറ്റർമാരുടെ സമിതിയുണ്ടാക്കിയാണ് ഇത്തരം കേസുകളിൽ മധ്യസ്ഥത വഹിക്കുക
ദുബൈയിൽ വിവാഹ തർക്കങ്ങൾ പരിഹരിക്കാൻ ദമ്പതികൾക്കിടയിൽ മധ്യസ്ഥ ചർച്ചക്ക് പ്രത്യേക സംവിധാനം രൂപീകരിക്കുന്നു. ആർബിട്രേറ്റർമാരുടെ സമിതിയുണ്ടാക്കിയാണ് ഇത്തരം കേസുകളിൽ മധ്യസ്ഥത വഹിക്കുക. ദുബൈ കിരീടാവകാശി ശൈഖ് ഹംദാനാണ് പുതിയ സംവിധാനത്തിന് നിർദേശം നൽകിയത്.
കുടുംബകോടതി ജഡ്ജിമാരുടെ മേൽനോട്ടത്തിലാണ് യോഗ്യതയുള്ള ആർബിട്രേറ്റർമാരുടെ സമിതി രൂപീകരിക്കുക. തർക്കം ഉടലെടുത്താൻ ദമ്പതികൾക്ക് തങ്ങൾക്ക് വേണ്ടി സംസാരിക്കാനുള്ള മധ്യസ്ഥരെ സമിതിയിൽ നിന്ന് തെരഞ്ഞെടുക്കാം. അല്ലെങ്കിൽ ജഡ്ജിക്ക് മധ്യസ്ഥരെ തീരുമാനിച്ചു നല്‍കാനും സംവിധാനമുണ്ടാകും.
വഴക്കും തർക്കവും വിവാഹമോചനത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് കേസുകളിൽ മധ്യസ്ഥരുടെ ഇടപെടലുണ്ടാവുക. വ്യക്തിനിയമങ്ങൾ കൈകാര്യം ചെയ്യുന്ന രണ്ട് ജഡ്ജിമാരും സമിതിയിൽ അംഗമായിരിക്കും. തർക്കം ഒത്തുതീർപ്പാക്കാൻ ബന്ധുകൾ ഉൾപ്പെടെ സഹകരിച്ച് സമിതി ശ്രമം നടത്തും. തർക്കങ്ങളുടെ ഭാഗമായി ദമ്പതികൾ നേരിടേണ്ടിവന്ന പ്രശ്നങ്ങളും കേസുകളും ഒത്തുതീർപ്പിലെത്തിക്കാനും ശ്രമമുണ്ടാകും.