ദുബൈയിലെ സൗജന്യ വാഹനപാർക്കിങ് ഇനി ഞായറാഴ്ച
യുഎഇയിലെ വാരാന്ത്യഅവധി വെള്ളിയാഴ്ചയിൽ നിന്ന് ഞായറാഴ്ചയിലേക്ക് മാറ്റിയതിന്റെ തുടർച്ചയായാണ് ഈ തീരുമാനം.
ദുബൈയിലെ സൗജന്യ വാഹനപാർക്കിങ് ഞായറാഴ്ചയിലേക്ക് മാറ്റി. നേരത്തേ വെള്ളിയാഴ്ചയായിരുന്നു പണം നൽകാതെ നഗരത്തിൽ വാഹനം പാർക്കി ചെയ്യാൻ സൗകര്യമുണ്ടായിരുന്നത്. പ്രവൃത്തിദിവസങ്ങളിൽ 14 മണിക്കൂറാണ് പാർക്കിങ്ങിന് പണം ഈടാക്കുക. ദുബൈ കിരീടാവകാശി ശൈഖ് ഹംദാനാണ് പാർക്കിങ് നിയമത്തിലെ മാറ്റം പ്രഖ്യാപിച്ചത്.
യുഎഇയിലെ വാരാന്ത്യഅവധി വെള്ളിയാഴ്ചയിൽ നിന്ന് ഞായറാഴ്ചയിലേക്ക് മാറ്റിയതിന്റെ തുടർച്ചയായാണ് ഈ തീരുമാനം. ഞായറാഴ്ച്ചയും മറ്റ് പൊതുഅവധി ദിവസങ്ങളിലുമാണ് പാർക്കിങ് സൗജന്യം ലഭിക്കുക. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ രാത്രി 10 വരെ 14 മണിക്കൂറാണ് പാർക്കിങ്ങിന് പണം ഈടാക്കുക. ബഹുനില പാർക്കിങ് കേന്ദ്രങ്ങളിൽ എല്ലാ ദിവസവും 24 മണിക്കൂറും പാർക്കിങ്ങിന് ഫീസ് ഈടാക്കും. ചില മേഖലയിൽ പാർക്കിങ് സമയത്തിൽ ഇളവ് നൽകാനും, ചില വിഭാഗങ്ങൾക്ക് പാർക്കിങ് ഫീ ഇളവ് നൽകാനും ആർടിഎക്ക് അധികാരം നൽകുമെന്നും കിരീടാവകാശി അറിയിച്ചു. ഈവർഷം ജനുവരി ഒന്ന് മുതൽ വാരാന്ത്യ അവധി വെള്ളിയിൽ നിന്ന് ഞായറാഴ്ചയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ചയിലെ പാർക്കിങ് സൗജന്യം മാറ്റമില്ലാതെ തുടരുകയായിരുന്നു.