ഐഫോൺ, 24 കെ. ഗോൾഡ് നോട്ട്; ദുബൈയിൽ കുട്ടികൾക്ക് പെരുന്നാൾ സമ്മാനമായി കിട്ടുന്നത്...

ഈദിയ, ഈദി, ഈദിയ്യ എന്നൊക്കെയാണ് മിഡിൽ ഈസ്‌റ്റേൺ അറബ് പാരമ്പര്യത്തിന്റെ ഭാഗമായുള്ള പെരുന്നാൾ സമ്മാനം അറിയപ്പെടുന്നത്

Update: 2024-04-08 10:16 GMT
Advertising

ദുബൈ: പെരുന്നാൾ അടുത്തെത്തിയാൽ കുട്ടികൾക്ക് ഏറെ സന്തോഷമാണ്. പുതുവസ്ത്രത്തിനും വിഭവ സമൃദ്ധമായ ഭക്ഷണത്തിനുമൊപ്പം പെരുന്നാൾ പണമെന്ന പേരിൽ ചെറിയ സംഖ്യയെങ്കിലും ലഭിക്കുന്നതാണ് ഈ സന്തോഷത്തിന്റെ പ്രധാനകാരണം. കേരളത്തിലെ പലഭാഗങ്ങളിലുമുള്ളത് പോലെ തന്നെ യു.എ.ഇയടക്കമുള്ള ഗൾഫ് നാടുകളിലും കുട്ടികൾക്ക് പെരുന്നാൾ പണം നൽകുന്ന ഏർപ്പാടുണ്ട്. ഈദിയ, ഈദി, ഈദിയ്യ എന്നൊക്കെയാണ് മിഡിൽ ഈസ്‌റ്റേൺ അറബ് പാരമ്പര്യത്തിന്റെ ഭാഗമായുള്ള ഈ രീതി അറിയപ്പെടുന്നത്. അഞ്ചോ പത്തോ ദിർഹമിന്റെ നോട്ടുകൾ നൽകി കുട്ടികളെ സന്തോഷിപ്പിക്കുകയായിരുന്നു കുറച്ചു മുമ്പു വരെയുള്ള രീതി. എന്നാൽ ലോകം ഡിജിറ്റൽ വത്കരിക്കപ്പെട്ടതോടെ രീതികൾ മാറുകയാണ്. ഇപ്പോൾ ഡിജിറ്റൽ ഗിഫ്റ്റ് കാർഡുകൾ, ഐഫോണുകൾ, 24 കെ. സ്വർണ നോട്ടുകൾ എന്നിവയൊക്കെയാണ് ദുബൈയിലെ കുട്ടികൾ പ്രതീക്ഷിക്കുന്നതെന്നാണ് ഖലീജ് ടൈംസ്‌ പറയുന്നത്.

കുടുംബത്തിലെ മുതിർന്നവരും മുതിർന്ന ബന്ധുക്കളും കുടുംബാംഗങ്ങളും കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും പണം സമ്മാനമായി നൽകുന്നതാണ് ഈദിയയെന്നറിയപ്പെടുന്നത്. ഈദുൽ ഫിത്ർ, ഈദ് അൽ അദ്ഹ എന്നിങ്ങനെയുള്ള മുസ്‌ലിംകളുടെ രണ്ട് സുപ്രധാന ആഘോഷദിനങ്ങളിലാണ് ഇവ നൽകപ്പെടുന്നത്.

ഐഫോൺ ഈദിയ

തന്റെ 10 വയസുകാരനായ മകൻ ഈദിയായി ഐഫോൺ വേണമെന്ന് വാശിപിടിച്ച അനുഭവം ദുബൈയിലെ എമിറാത്തിയായ ഹംദ കെ പങ്കുവെച്ചു.

'ഇക്കാലത്ത്, കുട്ടികൾ സമ്മാനങ്ങൾക്കായി പ്രത്യേക അഭ്യർത്ഥനകൾ നടത്തുകയും ഐഫോണുകൾ പോലെയുള്ള വിലകൂടിയ സമ്മാനങ്ങൾ ആവശ്യപ്പെടുകയും ചെയ്യുന്നു. വിലകൂടിയ സമ്മാനങ്ങൾ ചോദിക്കുന്നത് ഈദിയയുടെ രീതിയല്ലെന്നും സാധ്യമായത് ചോദിക്കണമെന്നും ഞങ്ങൾ അവനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. പക്ഷേ സന്തോഷ വേളയിൽ രസംകൊല്ലിയാകാൻ ഞങ്ങൾ ആഗ്രഹിച്ചില്ല. എല്ലാത്തിനുമുപരി, ഈദ് സന്തോഷകരമായ അവസരമാണ്'ഹംദ ഖലീജ് ടൈംസിനോട് പറഞ്ഞു.

സാംസ്‌കാരിക പാരമ്പര്യത്തിന്റെ തുടർച്ചക്കിടെ തലമുറകളുടെ അന്തരവും കുട്ടികളുടെ മാറിക്കൊണ്ടിരിക്കുന്ന ആഗ്രഹങ്ങളും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും ഹംദ ചൂണ്ടിക്കാട്ടി. 'പണ്ട്, ഈദിയ അഞ്ചോ പത്തോ ദിർഹമായിരിക്കും, 20 ദിർഹം ലഭിച്ചാൽ അയൽപക്കത്തെ ഏറ്റവും ധനികനായ കുട്ടി നിങ്ങളായിരിക്കും. എല്ലാവരോടും ഈദിയ ഒരുമിച്ചുകൂട്ടി മിനി മാർക്കറ്റുകളിൽ പോയി നിരവധി ചോക്ലേറ്റുകൾ വാങ്ങും. അതായിരുന്നു എക്കാലത്തെയും മികച്ച ഈദ്' ഹംദ ഓർമിച്ചു.

'എന്റെ മരുമക്കളും മരുമക്കളും ചേർന്നതോടെ, എനിക്ക് ഈദിയയ്ക്ക് ഒരു ബജറ്റ് നിശ്ചയിക്കണം, ഇന്നത്തെക്കാലത്ത് മുതിർന്നവർ പോലും ഈദിയ ചോദിക്കുന്നു' അബുദാബിയിലെ എമിറാത്തിയായ ഇമാൻ അൽഷംസി പറഞ്ഞു. കഴിഞ്ഞ ഈദ് ആഘോഷവേളയിൽ ഈ മാറ്റത്തിന് നേരിട്ട് സാക്ഷ്യം വഹിച്ച അനുഭവവും അവർ പങ്കുവെച്ചു. 2,000 ദിർഹം വരെയായി ഈദിയ വിതരണം ചെയ്യാൻ മാത്രം അവർക്ക് വലിയ തുക പിൻവലിക്കേണ്ടി വന്നുവെന്നാണ് പറഞ്ഞത്.

 

സ്വർണ നോട്ടുകളും ഈദിയ

സ്വർണ നോട്ട് പോലുള്ള പുതിയ ഉൽപ്പന്നങ്ങളുമായി ഈദിയ ചെലവ് വർധിപ്പിച്ച് വ്യാപാര സ്ഥാപനങ്ങളും മുന്നോട്ടുവരുന്നുണ്ട്. ആദ്യത്തെ 24 കെ. സ്വർണ നോട്ട് സുവനീർ അവതരിപ്പിച്ച് ഡിയാൻ ജ്വല്ലറിയാണ് രംഗത്ത് വന്നതോടെ വിലയേറിയ ഈദിയയായി ഇത് മാറിയെന്നാണ് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഒരു നോട്ടിന് 159 ദിർഹം (ഏകദേശം 3600ലേറെ ഇന്ത്യൻ രൂപ) വിലയുണ്ട്. ദുബൈ സ്‌കൈലൈനും ലാൻഡ്മാർക്കുകളുമുള്ള നോട്ടിൽ 0.1 ഗ്രാം സ്വർണമാണ് അടങ്ങിയിരിക്കുന്നത്.

'സുവനീർ വിനോദസഞ്ചാരികൾക്കും താമസക്കാർക്കും ഇടയിൽ കാര്യമായ പ്രശസ്തി നേടി, അതുല്യവും പ്രിയപ്പെട്ടതുമായ ഒരു മെമന്റോയാണിത്' ഡയാൻ ജ്വല്ലറിയുടെ സ്ഥാപകൻ രാഹുൽ സാഗർ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്റ്റോക്ക് വിറ്റുപോയെന്നും രാഹുൽ പറഞ്ഞു.

'ഈദിയയുടെ സമ്മാനമായി നൽകാൻ സുവനീർ നൂറുകണക്കിന് ഉപഭോക്താക്കൾ വാങ്ങുന്നു, ഞങ്ങൾ ഇപ്പോൾ മുൻകൂർ ഓർഡറുകൾ സ്വീകരിക്കുകയാണ്, കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ 300 ലധികം ഓർഡറുകൾ ലഭിച്ചു' രാഹുൽ പറഞ്ഞു.

ഈദിയയായി ഗിഫ്റ്റ് കാർഡുകളും

ചെറിയ സംഖ്യ നൽകുന്നതിൽനിന്ന് ഈദിയ (പെരുന്നാൾ പണം) ഗിഫ്റ്റ് കാർഡിലേക്കും മാറുകയാണ്. തന്റെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും കുട്ടികൾക്ക് ഡിജിറ്റൽ ഗിഫ്റ്റ് കാർഡുകൾ നൽകാനാണ് താൻ കൂടുതൽ ഇഷ്ടപ്പെടുന്നതെന്ന് ദുബൈ നിവാസിയായ മദീഹ മുഹമ്മദ് പറയുന്നത്.

'ഞങ്ങൾ എല്ലാവരും മക്കൾക്ക് സമ്മാനങ്ങൾ നൽകുന്ന സമയമാണ് ഈദ്, കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ അലങ്കരിച്ച കടലാസിൽ അത്തർ പുരട്ടി, ചെറിയ കുറിപ്പെഴുതി കാശ് ഇട്ടു നൽകുന്നതായിരുന്നു രീതി. കുട്ടികൾക്ക് അത് ഇഷ്ടമായിരുന്നു' അവർ പറഞ്ഞു. എന്നാൽ കോവിഡ് സമയത്ത് ഡിജിറ്റൽ ഗിഫ്റ്റ് കാർഡെന്ന പുതിയ പ്ലാൻ കൊണ്ടുവന്നുവെന്നും മദീഹ പറഞ്ഞു.

'ഞാൻ കുട്ടികൾക്കായി ആമസോൺ ഗിഫ്റ്റ് കാർഡുകൾ വാങ്ങി, ഇത് വളരെ ലളിതമായിരുന്നു. പണം നൽകി ഒരു സന്ദേശം അയക്കുക മാത്രമാണ് ഞാൻ ചെയ്യേണ്ടത്, ഗിഫ്റ്റ് കാർഡ് അവർക്ക് ഇ-മെയിൽ ചെയ്യപ്പെടും. കുട്ടികൾ വളരെ ആസ്വദിച്ചതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. മിക്ക അമ്മമാരും അക്കാര്യം തന്നെ തിരിച്ചു പറഞ്ഞു.

ഗിഫ്റ്റ് കാർഡ് കിട്ടിയപ്പോൾ കുട്ടികൾ പലതും വാങ്ങാനായി ഓൺലൈനിൽ തിരഞ്ഞു. നാളുകളായി അവർ നോക്കിയിരുന്ന സാധനങ്ങൾ വാങ്ങി. അതുകൊണ്ട് ഗിഫ്റ്റ് കാർഡ് നൽകുന്നത് തുടരാനാണ് എന്റെ തീരുമാനം' മദീഹ വ്യക്തമാക്കി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News