പാസ്പോർട്ട് വെരിഫിക്കേഷൻ; പ്രവാസി ഹജ്ജ് തീർഥാടകർക്ക് ആശങ്കയായി പുതിയ സർക്കുലർ 

ഹജ്ജിന് അവസരം ലഭിച്ച തീർഥാടകർ ഏപ്രിൽ പതിനെട്ടിന് മുമ്പ് പാസ്പോർട്ട്, വെരിഫിക്കേഷൻ നടപടിക്രമങ്ങൾക്കായി നൽകണമെന്ന സർക്കുലറാണ് ആശങ്കയ്ക്ക് വഴിവച്ചത്

Update: 2025-04-18 17:28 GMT

ദുബൈ: കേന്ദ്ര സർക്കാർ ക്വാട്ട വഴി ഹജ്ജിന് അപേക്ഷ സമർപ്പിച്ച പ്രവാസികൾക്ക് തിരിച്ചടിയായി വിദേശകാര്യമന്ത്രാലയത്തിന്റെ സർക്കുലർ. ഹജ്ജിന് അവസരം ലഭിച്ച തീർഥാടകർ ഏപ്രിൽ പതിനെട്ടിന് മുമ്പ് പാസ്‌പോർട്ട്, വെരിഫിക്കേഷൻ നടപടിക്രമങ്ങൾക്കായി നൽകണമെന്ന സർക്കുലറാണ് ആശങ്കയ്ക്ക് വഴിവച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ ഏപ്രിൽ 25നകം പാസ്‌പോർട്ടിന്റെ ഒറിജിനൽ വെരിഫിക്കേഷൻ നടപടിക്രമങ്ങൾക്കായി സമർപ്പിക്കണം എന്നായിരുന്നു നേരത്തെ നൽകിയിരുന്ന നിർദേശം. എന്നാൽ ഏപ്രിൽ പതിനെട്ടിനകം എല്ലാ തീർഥാടകരും വെരിഫിക്കേഷനായി പാസ്‌പോർട്ടുകൾ സമർപ്പിക്കണമെന്ന്, ഏപ്രിൽ പതിനാറിന് കേന്ദ്രവിദേശകാര്യമന്ത്രാലയം സർക്കുലർ ഇറക്കി.

Advertising
Advertising

പുതിയ ഉത്തരവുപ്രകാരം, പാസ്‌പോർട്ട് സമർപ്പിക്കാൻ കഷ്ടി ഒരു ദിവസത്തെ സമയം പോലും ലഭിച്ചില്ല എന്നാണ് ആക്ഷേപം. നേരത്തെ നിശ്ചയിച്ച പ്രകാരം ഈ മാസം അവസാനം നാട്ടിലേക്ക് ടിക്കറ്റെടുത്ത പ്രവാസി തീർഥാടകരും വെട്ടിലായി. മിക്ക തീർഥാടകർക്കും കഴിഞ്ഞ ദിവസം ഹജ്ജിനായുള്ള വിസ ലഭിച്ചിട്ടുണ്ട്. യാത്രാ തിയ്യതിയും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. പണമടക്കുകയും വിസ കൈപറ്റുകയും ചെയ്ത ശേഷം പാസ്‌പോർട്ട് വെരിഫിക്കേഷന്റെ പേരിൽ തീർഥാടനം മുടങ്ങിപ്പോകുമോ എന്ന ആശങ്കയാണ് പ്രവാസികൾ ഉയർത്തുന്നത്. പാസ്‌പോർട്ട് സമർപ്പിക്കാനുള്ള തിയ്യതി ഇന്നവസാനിച്ച സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട് അനുകൂലമായ പുതിയൊരു ഉത്തരവ് വരുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.

Tags:    

Writer - തമീം സിപി

contributor

Editor - തമീം സിപി

contributor

By - Web Desk

contributor

Similar News