ഷാർജയിൽ ജുഡീഷ്യൽ പരിഷ്കാരങ്ങളുമായി പുതിയ നിയമം

കോടതി വ്യവഹാരങ്ങളിൽ പുറമേ നിന്നുള്ള ഇടപെടൽ സമ്പൂർണമായി നിരാകരിക്കുന്നതാണ് നിയമം

Update: 2025-06-01 17:06 GMT

ഷാർജ: ജുഡീഷ്യൽ മേഖലയിൽ സമഗ്ര പരിഷ്കാരങ്ങളുമായി ഷാർജയിൽ പുതിയ നിയമം പ്രാബല്യത്തിൽ. കോടതി വ്യവഹാരങ്ങളിൽ പുറമേ നിന്നുള്ള ഇടപെടൽ സമ്പൂർണമായി നിരാകരിക്കുന്നതാണ് നിയമം. ഒമ്പത് അധ്യായങ്ങളും 89 അനുച്ഛേദങ്ങളുമാണ് പരിഷ്കരിച്ച നിയമത്തിലുള്ളത്.

ജുഡീഷ്യൽ അതോറിറ്റി നിയന്ത്രണം സംബന്ധിച്ച വകുപ്പ് ഏഴാണ് എമിറേറ്റിൽ നടപ്പാക്കിത്തുടങ്ങിയത്. നിയമവാഴ്ച ശക്തിപ്പെടുത്തുക, ജുഡീഷ്യൽ സ്വാതന്ത്ര്യം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് നേരത്തെയുള്ള നിയമം പരിഷ്കരിച്ചത്. നീതി മൗലികാവകാശമാണെന്ന് അടിവരയിടുന്ന നിയമം ജുഡീഷ്യൽ കാര്യങ്ങളിൽ പുറമേ നിന്നുള്ള ഇടപെടൽ ശക്തമായി തള്ളുകയും ചെയ്യുന്നു. ഷാർജ ഭരണാധികാരി ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് നിയമം അവതരിപ്പിച്ചത്.

Advertising
Advertising

എമിറേറ്റിലെ ജുഡീഷ്യൽ സ്വാതന്ത്ര്യത്തിലെ നാഴികക്കല്ലായാണ് നിയമം കരുതപ്പെടുന്നത്. എല്ലാ പൗരന്മാരും നിയമത്തിനു മുമ്പിൽ തുല്യരാണ് എന്നും വിവേചനരഹിതവും പക്ഷരഹിതവുമായ നിയമ നടപടിക്രമങ്ങൾ എല്ലാവർക്കും ലഭിക്കേണ്ടതുണ്ടെന്നും നിയമം അനുശാസിക്കുന്നു. അന്വേഷണത്തിന്റെയും വിചാരണയുടെയും ഏതുഘട്ടത്തിലും ഭരണഘടനയോട് മാത്രമേ ജഡ്ജിമാർക്ക് കൂറു കാണിക്കേണ്ടതുള്ളൂ എന്നും നിയമത്തിൽ എടുത്തു പറയുന്നുണ്ട്.

കേസുകളിൽ ജുഡീഷ്യൽ കൗൺസിൽ, ജുഡീഷ്യൽ വകുപ്പ്, പബ്ലിക് പ്രോസിക്യൂഷൻ, കോടതികൾ എന്നിവയുടെ കൃത്യമായ ഏകോപനം പരിഷ്കരിച്ച നിയമം ലക്ഷ്യമിടുന്നുണ്ട്. ജുഡീഷ്യറി സംവിധാനത്തിൽ പൊതുജനങ്ങൾക്കുള്ള വിശ്വാസം ഉറപ്പാക്കാൻ ഈ ഏകോപനം അനിവാര്യമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി കോടതികളിലെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തമാക്കുമെന്ന് ഷാർജ ജുഡീഷ്യൽ വകുപ്പ് ചെയർമാൻ ഡോ. മുഹമ്മദ് ഉബൈദ് അൽ കഅബി പറഞ്ഞു. 

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News