യു.എ.ഇക്ക് രണ്ട് ബഹിരാകാശ യാത്രികർ കൂടി
യു.എ.ഇയുടെ ബഹിരാകാശ പദ്ധതിയുടെ രണ്ടാം ബാച്ചിലെ അംഗങ്ങളായ ഇരുവരും നാസ അസ്ട്രോണറ്റ് ക്ലാസ് ടെയ്നിങ് പ്രോഗ്രാമിൽ പരിശീലനം ആരംഭിച്ചവരാണ്
ദുബൈ:ബഹിരാകാശ പര്യവേക്ഷണ രംഗത്ത് മുന്നേറുന്ന യു.എ.ഇക്ക് കരുത്തായി രണ്ടുപേർ കൂടി 'നാസ'യിൽ നിന്ന് ബിരുദം സ്വീകരിച്ചു. യു.എസിലെ ഹൂസ്റ്റണിൽ ജോൺസൺ ബഹിരാകാശ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ചൊവ്വാഴ്ചയാണ് യു.എ.ഇയുടെ നൂറ അൽ മത്റൂഷിയും മുഹമ്മദ് അൽ മുഅല്ലയും ബിരുദം സ്വീകരിച്ചത്.
ബഹിരാകാശ പര്യവേഷണവുമായി ബന്ധപ്പെട്ട് യു.എ.ഇ സ്വീകരിക്കുന്ന ബഹുമുഖമായ സമീപനത്തിന്‍റെ നേട്ടമാണ് നൂറയുടെയും മുഹമ്മദിന്‍റെയും ബിരുദം സ്വീകരിക്കലെന്ന് സ്പേസ് സെന്‍റർ ഡയറക്ടർ ജനറൽ സലീം അൽ മർറി പറഞ്ഞു.
യു.എ.ഇയുടെ ബഹിരാകാശ പദ്ധതിയുടെ രണ്ടാം ബാച്ചിലെ അംഗങ്ങളായ ഇരുവരും നാസ അസ്ട്രോണറ്റ് ക്ലാസ് ടെയ്നിങ് പ്രോഗ്രാമിൽ പരിശീലനം ആരംഭിച്ചവരാണ്. 2022 ജനുവരിയിൽ ആരംഭിച്ച പരിശീലനം രണ്ടുവർഷത്തിലേറെ സമയമെടുത്താണ് പൂർത്തിയാകുന്നത്. വിവിധതരം ബഹിരാകാശ ദൗത്യങ്ങൾക്ക് സജ്ജമാക്കുന്ന രൂപത്തിൽ വ്യത്യസ്ത പരിശീലനങ്ങളാണ് ഇവർ പൂർത്തീകരിച്ചിട്ടുള്ളത്.
ബഹിരാകാശ നടത്തം, റോബോട്ടിക്സ്, സ്പേസ് സ്റ്റേഷൻ സിംസ്റ്റംസ്, റഷ്യൻ ഭാഷ എന്നിങ്ങനെ വിവിധ വിഷയങ്ങൾ പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നു. പത്ത് ബഹിരാകാശ യാത്രികരാണ് ഇവരുടെ ബാച്ചിലുണ്ടായിരുന്നത്. കോഴ്സ് പൂർത്തിയാകുന്നതോടെ ഇവർക്കെല്ലാം 'അസ്ട്രോണറ്റ് പിൻ' നൽകും. ഇതോടൊപ്പം നിലവിലെ ദൗത്യങ്ങളിൽ പങ്കുവഹിക്കാനും ഇവർക്ക് സാധിക്കും.