യെമനിൽ വൈദ്യുതി പുനസ്ഥാപിക്കുന്നതിനായി100 കോടി ഡോളർ നിക്ഷേപിക്കും- യുഎഇ അംബാസഡർ
ഏദൻ സന്ദർശനവേളയിലാണ് പ്രഖ്യാപനം
ദുബൈ: ഗവൺമെന്റ് നിയന്ത്രിത യെമനിൽ ആഭ്യന്തരയുദ്ധം മൂലം തകർന്ന വൈദ്യുതി സംവിധാനങ്ങൾ പുനസ്ഥാപിക്കുന്നതിന് 100 കോടി ഡോളർ നിക്ഷേപിക്കുമെന്ന് യുഎഇ. യെമൻ ഗവൺമെന്റ് താവളമായ ഏദനിലെ സന്ദർശനവേളയിൽ യുഎഇ അംബാസഡർ മുഹമ്മദ് ഹമദ് അൽ സാബിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
യെമൻ ഗവൺമെന്റും ഹൂതി വമതരുമായി നടക്കുന്ന യുദ്ധത്തിൽ ലക്ഷക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. 2022-ലെ വെടിനിർത്തൽ കരാറിന് ശേഷം യുദ്ധം ഏറെക്കുറെ മരവിച്ച നിലയിലാണ്. എന്നാൽ, യെമനിലെ ആശുപത്രികളും വൈദ്യുത നിലയങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം ഉപയോഗയോഗ്യമല്ല.
സംഘർഷത്തിന് മുമ്പ് തന്നെ മൂന്നിൽ രണ്ട് യെമനികൾക്ക് മാത്രമേ പൊതു വൈദ്യുതി ഗ്രിഡ് ലഭ്യമായിരുന്നുള്ളൂ. ഏദനിൽ നീണ്ടുനിൽക്കുന്ന വൈദ്യുതി തടസ്സങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ പതിവാണ്. പലരും മെഴുകുതിരി വെളിച്ചത്തിലാണ് ജീവിക്കുന്നത്.