അമ്മയുടെ അക്കൌണ്ട് കാലിയാക്കി മകന്‍റെ ഓണ്‍ലൈന്‍ ഗെയിം; ആയുധങ്ങള്‍ വാങ്ങാന്‍ പിന്‍വലിച്ചത് 3.2 ലക്ഷം രൂപ

ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയിലുള്ള ഒരു സ്കൂള്‍ അധ്യാപികയുടെ അക്കൌണ്ടില്‍ നിന്നാണ് ലക്ഷങ്ങള്‍ നഷ്ടമായത്

Update: 2021-06-29 05:42 GMT

ഓണ്‍ലൈന്‍ ഗെയിമുകള്‍ ഒരു ലഹരിയായി കുട്ടികളിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുകയാണ്. കോവിഡും ലോക്ഡൌണും കൂടിയായതോടെ കളി കാര്യമാവുകയും ചെയ്തു. കളിച്ച് കളിച്ച് മാതാപിതാക്കളുടെ പോക്കറ്റ് കാലിയാക്കുന്ന അവസ്ഥയില്‍ വരെയെത്തി കാര്യങ്ങള്‍. ഗെയിമിലേക്കുള്ള ആയുധങ്ങളും മറ്റും വാങ്ങുന്നതിനായി ലക്ഷങ്ങളാണ് കുട്ടികള്‍ ചെലവഴിക്കുന്നത്. ഇത്തരത്തില്‍ നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഈയിടെ ഛത്തീസ്ഗഡുകാരനായ 12കാരന്‍ ഓണ്‍ലൈന്‍ ഗെയിമിനായി അമ്മയുടെ അക്കൌണ്ടില്‍ നിന്നും പിന്‍വലിച്ചത് 3.2 ലക്ഷം രൂപയാണ്.

Advertising
Advertising

ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയിലുള്ള ഒരു സ്കൂള്‍ അധ്യാപികയുടെ അക്കൌണ്ടില്‍ നിന്നാണ് ലക്ഷങ്ങള്‍ നഷ്ടമായത്. ജൂണ്‍ 25നാണ് പണം നഷ്ടമായ വിവരം അധ്യാപികയുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് സൈബര്‍ തട്ടിപ്പിന് പരാതി നല്‍കിയപ്പോഴാണ് സംഭവത്തിന്‍റെ നിജസ്ഥിതി അമ്മ അറിയുന്നത്. മകന്‍ ഗെയിമിലേക്കുള്ള ആയുധങ്ങള്‍ വാങ്ങുന്നതിനായി പല തവണയായി പിന്‍വലിച്ചതാണ് ഈ തുക. മൂന്ന് മാസത്തിനുള്ളില്‍ 278 തവണ സാമ്പത്തിക ഇടപാട് നടത്തിയതായി പൊലീസ് കണ്ടെത്തി. മറ്റ് രണ്ട് കുട്ടികളും ഓണ്‍ലൈന്‍ ഗെയിമില്‍ പങ്കാളികളാണെന്ന് പൊലീസ് പറഞ്ഞു. ഇവരും ആയുധങ്ങള്‍ വാങ്ങിയിട്ടുണ്ടോയെന്ന് പൊലീസിന് സംശയമുണ്ട്.

അമ്മയുടെ ഫോണിലൂടെ തന്നെയാണ് കുട്ടി ആയുധങ്ങള്‍ വാങ്ങിയതും പണം അടച്ചിരുന്നതും. മാര്‍ച്ച് 8നും ജൂണ്‍ 10നും ഇടയിലാണ് ഇടപാടുകള്‍ നടന്നത്. ഓണ്‍ലൈന്‍ ഗെയിം അപ്ഗ്രേഡ് ചെയ്യുന്നതിനും ആയുധങ്ങള്‍ വാങ്ങുന്നതിനുമാണ് താന്‍ പണം പിന്‍വലിച്ചതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News