വർഗീയ പരാമർശങ്ങളിൽ അസം മുഖ്യമന്ത്രിക്കെതിരെ പതിനെട്ട് പ്രതിപക്ഷ പാർട്ടികൾ: പൊലീസിൽ പരാതി നൽകി

മിയ മുസ്‌ലിംകളെ സംസ്ഥാനത്തേക്ക് അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഏറ്റവും ഒടുവിലത്തെ പ്രസ്താവനക്കെതിരെയാണ് പ്രതിപക്ഷം രംഗത്ത് എത്തിയത്.

Update: 2024-08-29 04:00 GMT

ഗുവാഹത്തി: അടിക്കടി വര്‍ഗീയ പരാമർശങ്ങൾ നടത്തുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമക്കെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. മിയ മുസ്‌ലിംകളെ സംസ്ഥാനത്തേക്ക് അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഏറ്റവും ഒടുവിലത്തെ പ്രസ്താവനക്കെതിരെയാണ് പ്രതിപക്ഷം രംഗത്ത് എത്തിയത്.

പ്രതിപക്ഷ കൂട്ടായ്മയായ യുനൈറ്റഡ് പ്രതിപക്ഷ ഫോറം (യുഒഎഫ്എ) ജനറൽ സെക്രട്ടറി ലുറിൻജ്യോതി ഗൊഗോയ് ആണ് ദിസ്പൂര്‍ പൊലീസില്‍ നല്‍കിയത്. ഫോറത്തിലെ മറ്റ് പാർട്ടി നേതാക്കളും ഗൊഗോയ്‌ക്കൊപ്പമുണ്ടായിരുന്നു. ഇന്‍ഡ്യ സഖ്യവുമായി സഹകരിക്കുന്ന  അസമിലെ 18 പ്രതിപക്ഷ പാർട്ടികളുടെ ഫോറമാണ് യുഒഎഫ്എ.

Advertising
Advertising

സമുദായങ്ങൾക്കിടയിൽ വിദ്വേഷം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. അതേസമയം പരാതി കൊടുത്തെങ്കിലും ഇതുവരെ കേസ് എടുത്തിട്ടില്ല.

'' അസമിലെ 18 പ്രതിപക്ഷ പാർട്ടികളാണ് മുഖ്യമന്ത്രിക്കെതിരെ സംയുക്തമായി പരാതി നൽകിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം വന്നതു മുതൽ അസം മുഖ്യമന്ത്രി സഭയ്ക്കുള്ളിൽ പോലും വർഗീയ കലാപം സൃഷ്ടിക്കാനും വിദ്വേഷ പ്രസ്താവനകൾ നടത്താനും ശ്രമിക്കുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഞങ്ങൾ രാഷ്ട്രപതിക്കും കത്തെഴുതും''- അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപെൻ ബോറ പറഞ്ഞു.

നാഗോണിൽ 14 വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവവും സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നവും ചർച്ചയ്ക്ക് വന്നപ്പോഴാണ് ശർമ്മ വിവാദ പ്രസ്താവന നടത്തിയത്. സംഭവത്തെ വർഗീയവൽക്കരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അതേസമയം മുഖ്യമന്ത്രിയുടെ പരാമര്‍ശത്തോടെ ബി.ജെ.പി പ്രവർത്തകരും നേതാക്കളും ചേർന്ന് ശിവസാഗറിൽ മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവര്‍ക്ക് നേരെ ആക്രമണം നടത്തിയതായി പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു. 

സംസ്ഥാനത്ത് കലാപ സാഹചര്യം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഇതെല്ലാമെന്നും മുഖ്യമന്ത്രിയും മറ്റു ബി.ജെ.പി നേതാക്കളുമാണ് ഉത്തരവാദികളെന്നും പ്രതിപക്ഷം ആരോപിച്ചു. 

ഒരു പ്രത്യേക സമുദായത്തിനെതിരെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയ ചരിത്രമാണ് മുഖ്യമന്ത്രിക്കുള്ളത്. ഒരു വർഷം മുമ്പാണ് ഗുവാഹത്തിയിൽ നിന്ന് 'മിയ' എന്ന് വിളിക്കുന്ന മുസ് ലിംകളെ ഒഴിപ്പിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചത്- പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സമാനമായി അടുത്ത കാലത്ത് മുഖ്യമന്ത്രി നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങളും പ്രതിപക്ഷം എടുത്തുകാണിച്ചു. അടുത്തിടെയാണ് ഒരു മാധ്യമപ്രവര്‍ത്തകന്റെ പേര് ചോദിച്ച് വിദ്വേഷം ചൊരിഞ്ഞത്. പ്രളയ ജിഹാദ്, മുസ്‌ലിം കുടിയേറ്റം തുടങ്ങി അടിക്കടി വിദ്വേഷ പരാമർശങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നത്. ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ പ്രതിപക്ഷം പരാതിയുമായി രംഗത്ത് എത്തിയത്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News