ഛത്തീസ്ഗഡിലെ കങ്കറിൽ 21 മാവോയിസ്റ്റുകൾ കീഴടങ്ങി

എകെ 47 തോക്ക് ഉൾപ്പടെ 18 ആയുധങ്ങളുമായാണ് മാവോയിസ്റ്റ് സംഘം കീഴടങ്ങിയത

Update: 2025-10-27 05:40 GMT

കങ്കർ: ഛത്തീസ്ഗഡിലെ കങ്കറിൽ 21 മാവോയിസ്റ്റുകൾ കീഴടങ്ങി. പൊലീസിന്റെ നേതൃത്വത്തിൽ വ്യാപകപരിശോധന നടക്കുന്നതിനിടെയാണ് ബസ്തർ ഡിവിഷൻ കമ്മിറ്റി സെക്രട്ടറി മുകേഷ് ഉൾപ്പടെയുള്ള 21 മാവോയിസ്റ്റുകൾ കീഴടങ്ങിയത്. കീഴടങ്ങിയവരിൽ 13 പേർ സ്ത്രീകളാണ്. എകെ 47 ഉൾപ്പടെ 18 ആയുധങ്ങളുമായാണ് മാവോയിസ്റ്റ് സംഘം കീഴടങ്ങിയത്.

മവോയിസ്റ്റുകൾക്കായി കങ്കറിൽ കഴിഞ്ഞ ഒരാഴ്ചയായി വ്യാപക പരിശോധനയാണ് നടക്കുന്നത്. മാവോയിസ്റ്റുകൾ കീഴടങ്ങണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. അതിനായി പദ്ധതിയും തയ്യാറാക്കിയിരുന്നു. 21 പേരിൽ നാല് ഡിവിഷണൽ കമ്മിറ്റി അംഗങ്ങളും ഒമ്പത് ഏരിയ കമ്മിറ്റി അംഗങ്ങളുമുണ്ട്. മൂന്ന് എകെ-47 തോക്കുകൾ, രണ്ട് ഇൻസാസ് റൈഫിളുകൾ, നാല് എസ്എൽആർ റൈഫിളുകൾ, ആറ് .303 റൈഫിളുകൾ, രണ്ട് സിംഗിൾ ഷോട്ട് റൈഫിളുകൾ, ഒരു ബാരൽ ഗ്രനേഡ് ലോഞ്ചർ (ബിജിഎൽ) എന്നിവ ഇവർ കൈമാറിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

മാവോയിസ്റ്റ് സാന്നിധ്യം ഏറെയുള്ള സംസ്ഥാനമാണ് ഛത്തീസ്ഗഡ്. കൂടുതൽ മാവോയിസ്റ്റുകൾ വരും ദിവസങ്ങളിൽ കീഴടങ്ങുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒക്ടോബർ 17 ന് മുതിർന്ന നേതാക്കൾ ഉൾപ്പടെ 210 മാവോയിസ്റ്റുകൾ ഛത്തീസ്ഗഡിൽ കീഴടങ്ങിയിരുന്നു. സംഘടനയുടെ കേന്ദ്ര കമ്മിറ്റിയംഗവും, ദണ്ഡകാരണ്യ സ്പെഷൽ സോണൽ കമ്മിറ്റിയിലെ നാല് അംഗങ്ങളും അന്ന് കീഴടങ്ങിയവരിലുണ്ടായിരുന്നു. ബസ്തർ ജില്ലയിലെ ജഗദൽപുർ പൊലീസ് സ്റ്റേഷനിൽ ആയുധങ്ങളുമായെത്തിയാണ് മാവോയിസ്റ്റുകൾ കീഴടങ്ങിയത്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News