മൃതഭാഷയായ സംസ്‌കൃതത്തിന് 2400കോടി തമിഴിന് 145 കോടി ; ചർച്ചയായി ഉദയനിധിയുടെ പരാമർശം
രാജ്യത്തൊടുനീളം പ്രാർത്ഥനകളിലും ആചാരങ്ങളിലും ഇന്നും ഉപയോഗിക്കുന്ന ഒരു ഭാഷയെ മൃതഭാഷയെന്ന് വിളിക്കാൻ ആർക്കും അവകാശമില്ലെന്ന് തമിഴിസൈ സൗന്ദർരാജൻ
ചെന്നൈ: സംസ്‌കൃതത്തെ മൃതഭാഷയെന്ന് വിശേഷിപ്പിച്ച് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. കഴിഞ്ഞ 10 വർഷത്തിനിടെ സംസ്‌കൃത ഭാഷയ്ക്കും തമിഴ് ഭാഷയ്ക്കും കേന്ദ്രസർക്കാർ അനുവദിച്ച തുകയെ കുറിച്ച് പറയുമ്പോഴായിരുന്നു ഉദയനിധിയുടെ പരാമർശം. ഉദയനിധിയുടെ പരാമർശത്തിനെതിരെ ബിജെപി നേതാക്കൾ രംഗത്തുവന്നു. ഉദനിധി സാംസ്‌ക്കാരിക അവഹേളനം നടത്തി എന്നായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണം.
നവംബർ 21 ന് ചെന്നൈയിൽ നടന്ന പുസ്തകപ്രകാശനത്തിലാണ് ഉദയനിധി സംസ്‌കൃതം മൃതഭാഷയാണെന്ന് പറഞ്ഞത്. ഉദയനിധിയുടെ വാക്കുകൾ ഇങ്ങനെ: ' തമിഴ് ഭാഷയുടെ വികാസത്തിനായി കേന്ദ്രസർക്കാർ അനുവദിച്ചത് 150 കോടി രൂപയാണ്. എന്നാൽ, മൃതഭാഷയായ സംസ്‌കൃതത്തിന് 2400 കോടി രൂപയാണ് അനുവദിച്ചത്'.ഫണ്ട് വിഭജനത്തിൽ തമിഴിനോടുള്ള അവഗണനക്കെതിരേയും സംസ്‌കൃതത്തിന് ലഭിക്കുന്ന മുന്തിയ പരിഗണനയ്ക്കുമെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ധനകാര്യമന്ത്രി തങ്കം തെന്നരസുവും മുമ്പ് പ്രതികരിച്ചിരുന്നു.
രാജ്യത്തൊടുനീളം പ്രാർത്ഥനകളിലും ആചാരങ്ങളിലും ഇന്നും ഉപയോഗിക്കുന്ന ഒരു ഭാഷയെ മൃതഭാഷയെന്ന് വിളിക്കാൻ ആർക്കും അവകാശമില്ലെന്നാണ് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദർരാജൻ പറഞ്ഞു. സംസ്‌കൃതം ഉൾപ്പെടെ നിരവധി ഭാഷകളിൽ നിന്നുള്ള വാക്കുകളും ആശയങ്ങളും സ്വാംശീകരിച്ച തുറന്ന മനസ്സുള്ള ഭാഷയാണ് തമിഴിനെന്നും തമിഴിസൈ പറഞ്ഞു. തമിഴ് ഭാഷ വികസിപ്പിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു എന്നാണ് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റായ അണ്ണാമലൈ പറഞ്ഞത്.
ഇതാദ്യമായല്ല, ഉദയനിധിയുടെ പ്രസ്താവനകൾ ബിജെപിയെയും സംഘപരിവാറിനെയും ചൊടിപ്പിക്കുന്നത്. 2023ൽ സനാതന ധർമം കേവലം എതിർക്കെപ്പെടേണ്ടതല്ല, പൂർണ്ണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്ന് ഉദയനിധി പറഞ്ഞിരുന്നു. സനാതന ധർമത്തെ ഡെങ്കി, മലേറിയ, കൊറോണ പോലുള്ള പകർച്ചവ്യാധികളോട് താരതമ്യപ്പെടുത്തിയായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമർശം. സനാതന ധർമം സാമൂഹികനീതിക്ക് എതിരാണെന്നും ഉദയനിധി പറഞ്ഞിരുന്നു.