പഞ്ചാബ് ആംആദ്മി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ 42 കാറുകൾ; മുഖ്യമന്ത്രിയാകും മുമ്പും ശേഷവും രണ്ടു നിലപാടെന്ന് പ്രതിപക്ഷം

സംഭവത്തിൽ ഇതുവരെ ആംആദ്മി വക്താക്കൾ പ്രതികരിച്ചിട്ടില്ല

Update: 2022-09-30 13:21 GMT
Advertising

ന്യൂഡൽഹി: പഞ്ചാബിലെ ആംആദ്മി മുഖ്യമന്ത്രിയായ ഭഗവന്ത് മന്നിന് സഞ്ചരിക്കാൻ 42 കാറുകൾ. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് വി.ഐ.പി കൾച്ചറിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച ഇദ്ദേഹത്തിന് മുൻ മുഖ്യമന്ത്രിമാരെ അപേക്ഷിച്ച് കൂടുതൽ വാഹനങ്ങളുണ്ടെന്ന കാര്യം പുറത്തുവന്നതോടെ പ്രതിപക്ഷം രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്.

പ്രകാശ് സിങ് ബാദൽ, അമരീന്ദർ സിംഗ്, ചരൺജിത്ത് സിംഗ് ഛന്നി എന്നിവർക്കുണ്ടായിരുന്നതിലേറെ വാഹനങ്ങൾ, 42 കാറുകൾ മന്നിനുണ്ടെന്ന് പ്രതിപക്ഷ നേതാവായ കോൺഗ്രസിലെ പ്രതാപ് സിംഗ് ബജ്‌വ ട്വിറ്ററിൽ കുറിച്ചു. വിവരാവകാശ രേഖ സഹിതമായിരുന്നു വിമർശനം. 2007-17 കാലയളവിൽ മുഖ്യമന്ത്രിയായ ബാദലിനും പിന്നീട് വന്ന അമരീന്ദറിനും 33 കാറുകളാണുണ്ടായിരുന്നതെന്നും 2021 സെപ്തംബർ 20 മുതൽ 2022 മാർച്ച് 16 വരെ അധികാരത്തിലിരുന്ന ഛന്നിട്ട് 39 കാറുകളുണ്ടായിരുന്നുവെന്നും ബജ്‌വ പറഞ്ഞു.

മുഖ്യമന്ത്രിയാകും മുമ്പ് മൻ പറഞ്ഞുകൊണ്ടിരുന്നതും മുഖ്യമന്ത്രിയായ ശേഷം ചെയ്യുന്നതും തമ്മിൽ വൈരുധ്യമുണ്ടെന്നും സൻഗ്രൂർ എം.പിയായിരിക്കെ ഇക്കാര്യത്തിൽ ഭരണപക്ഷത്തെ അദ്ദേഹം വിമർശിച്ചുകൊണ്ടിരിക്കുമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വലിയ വാഹനവ്യൂഹത്തിന്റെ ആവശ്യം എന്താണെന്ന് പഞ്ചാബ് ജനതയോട് മൻ പറയണമെന്നും ആവശ്യപ്പെട്ടു. എന്നാൽ സംഭവത്തിൽ ഇതുവരെ ആംആദ്മി വക്താക്കൾ പ്രതികരിച്ചിട്ടില്ല.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News