ഹൈദരാബാദ്: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മകളെ കൊലപ്പെടുത്തി പിതാവ്. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിൽ മുഖേദര നിവാസിയായ പാണ്ഡുരംഗ് കോണ്ട്മംഗലെയാണ് തന്റെ ആറു വയസുകാരിയായ മകളെ കനാലിൽ മുക്കി കൊന്നത്.
മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടിലധികം കുട്ടികൾ ഉള്ളവർക്ക് മത്സരിക്കാൻ കഴിയില്ല എന്ന മാനദണ്ഡം മറികടക്കാനായാണ് ഇയാൾ കൊലപാതകം നടത്തിയത്. ഇരട്ട കുട്ടികളായ പെൺകുട്ടികളും ഒരു ആൺകുട്ടിയും ഉൾപ്പെടെ മൂന്ന് കുട്ടികളാണ് പാണ്ഡുരംഗിനുള്ളത്.
കൊലപാതകവുമായി ബന്ധപ്പെട്ട്, ഇയാളെ സഹായിച്ചതിന് ഗ്രാമ സർപഞ്ചായ ഗണേഷ് രാമചന്ദ്ര ഷിൻഡെയെ കൂടി നിസാമാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു. യെദപ്പള്ളിയിലെ നിസാം സാഗർ കനാലിൽ നിന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതുകണ്ട ഗ്രാമത്തിലെ ഒരാൾ ഫോട്ടോ തിരിച്ചറിഞ്ഞ് പൊലീസിനെ അറിയിക്കുകയായിരുന്നു. അന്വേഷണത്തിൽ മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ കെരൂർ ഗ്രാമത്തിൽ താമസിക്കുന്ന പ്രാചിയെന്ന ആറു വയസുകാരിയാണെന്ന് തിരിച്ചറിഞ്ഞു.
ചോദ്യം ചെയ്യലിൽ, കുട്ടി ഒരു ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണെന്ന് പറഞ്ഞ പിതാവ് അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഫോൺ പരിശോധിച്ച് ടവർ ലൊക്കേഷനുകൾ ട്രാക്ക് ചെയ്തപ്പോൾ പാണ്ഡുരംഗ് തെലങ്കാനയിൽ പോയതായി തെളിഞ്ഞു.
ഗ്രാമത്തിൽ ഒരു ബാർബർ ഷോപ്പ് നടത്തുകയാണ് പാണ്ഡുരംഗ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇയാൾ അതിയായി ആഗ്രഹിച്ചിരുന്നു. മൂന്ന് വയസുള്ള ആൺകുട്ടിയും ആറ് വയസുകാരായ പെൺകുട്ടികളും ഉള്ളതിനാൽ മത്സരിക്കാൻ സാധിക്കുമായിരുന്നില്ല.
കുട്ടിയെ ദത്ത് നൽകാമെന്ന് തീരുമാനിച്ചുവെങ്കിലും ജനന സർട്ടിഫിക്കറ്റിൽ പിതാവ് താൻ തന്നെയായതിനാൽ അയാൾ തീരുമാനം മാറ്റുകയായിരുന്നു. പിന്നീട് കുട്ടിയെ ഉപേക്ഷിക്കാൻ ഒരുങ്ങുകയും അവൾ തിരിച്ചുവന്നാൽ ഉണ്ടാകാവുന്ന അനന്തരഫലങ്ങളെക്കുറിച്ച് ആശങ്കാകുലനായി ആ നീക്കവും ഒഴിവാക്കി.
മാനദണ്ഡം എങ്ങനെ മറികടക്കാമെന്ന് തന്റെ സുഹൃത്തും ഗ്രാമത്തിലെ ഇപ്പോഴത്തെ സർപഞ്ചുമായ ഗണേഷ് ഷിൻഡെയുമായി ആലോചിച്ച പാണ്ഡുരംഗ് ഇരട്ടകളിൽ ഒരാളായ പ്രാചിയെ കൊല്ലാനും അതൊരു അപകടമാണെന്ന് വരുത്തിത്തീർക്കാനും തീരുമാനിക്കുകയായിരുന്നു.
പാണ്ഡുരംഗ് കുട്ടിയെ മോട്ടോർ സൈക്കിളിൽ കയറ്റി തന്റെ ഗ്രാമത്തിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള നിസാം സാഗർ കനാലിലേക്ക് കൊണ്ടുപോയി കനാലിൽ മുക്കികൊല്ലുകയായിരുന്നു. സമീപത്തെ വയലിൽ ജോലി ചെയ്തിരുന്ന ഗ്രാമവാസികൾ ശബ്ദം കേട്ട് ഓടിയെത്തിയെങ്കിലും കുട്ടി മരിച്ചിരുന്നു.