ഡൽഹി കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: 188 കോൺഗ്രസ് സ്ഥാനാർഥികളടക്കം 784 പേർക്ക് കെട്ടിവെച്ച പണം നഷ്ടമായി

ഫലം പുറത്തുവന്നതോടെ 15 വർഷത്തെ ബിജെപി ആധിപത്യത്തിന് വിരാമം കുറിച്ച്‌ 134 സീറ്റുമായി ആംആദ്മി പാർട്ടി ഭരണം പിടിച്ചു

Update: 2022-12-07 16:27 GMT
Advertising

ന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ 784 സ്ഥാനാർഥികൾക്ക് കെട്ടിവെച്ച പണം നഷ്ടമായി. ബുധനാഴ്ച ഫലം പുറത്തുവന്നതോടെ മതിയായ വോട്ടുവിഹിതം ലഭിക്കാത്ത ഇവർക്ക് തുക നഷ്ടമായെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. 370 സ്വതന്ത്ര സ്ഥാനാർഥികൾ, 188 കോൺഗ്രസ് സ്ഥാനാർഥികൾ, 128 ബിഎസ്പി സ്ഥാനാർഥികൾ, 13 എഐഎംഐഎം സ്ഥാനാർഥികൾ, മൂന്ന് എഎപി സ്ഥാനാർഥികൾ, 10 ബിജെപി സ്ഥാനാർഥികൾ എന്നിവർക്കാണ് തുക നഷ്ടമായത്. ഡിസംബർ നാലിന് നടന്ന തെരഞ്ഞെടുപ്പിൽ 1349 സ്ഥാനാർഥികളാണ് വിവിധ പാർട്ടികൾക്കായി മത്സരിച്ചത്.

ഫലം പുറത്തുവന്നതോടെ 15 വർഷത്തെ ബിജെപി ആധിപത്യത്തിന് വിരാമം കുറിച്ച്‌ 134 സീറ്റുമായി ആംആദ്മി പാർട്ടി ഭരണം പിടിച്ചു. 250 ൽ ഒമ്പത് സീറ്റ് മാത്രമാണ് കോൺഗ്രസിന് നേടാനായത്. മുൻ ഭരണകക്ഷിയായ ബിജെപി 104 സീറ്റുകൾ നേടി. മൂന്നു സ്വതന്ത്ര സ്ഥാനാർഥികളും വിജയിച്ചു. 2012ൽ മൂന്നായി വിഭജിച്ചിരുന്ന മുൻസിപ്പൽ കോർപ്പറേഷനെ ഒന്നാക്കിയ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. നോർത്ത്, സൗത്ത്, ഈസ്റ്റ് എന്നിങ്ങനെയായുള്ള കോർപ്പറേഷനുകളെ മുൻസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി എന്ന പേരിൽ മേയ് 22ന് ഒന്നിപ്പിക്കുകയായിരുന്നു കേന്ദ്രസർക്കാർ. പക്ഷേ അഭിമാന പോരാട്ടമായി കണ്ട് ഡൽഹി സംസ്ഥാനം ഭരിക്കുന്ന എഎപി ഇറങ്ങിയതോടെ വിജയം അവർക്കൊപ്പം നിന്നു.

2017ൽ 270 വാർഡുകളിൽ 180 എണ്ണത്തിലും ബിജെപി വിജയിച്ചിരുന്നു. 1958നാണ് ഡൽഹി കോർപ്പറേഷൻ സ്ഥാപിക്കപ്പെട്ടത്.

784 candidates lost Deposit in Delhi Municipal Corporation elections

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News