ഡി.ജെയും ബാന്റ് മേളവുമായി മധ്യപ്രദേശിൽ മുസ്‌ലിം കുടുംബത്തിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

ജുലൈ 17ന് നടന്ന ഹിന്ദു മതഘോഷയാത്ര 'മഹാകൽ കി സവാരി'ക്ക് നേരെ തുപ്പിയെന്നാരോപിച്ചാണ് നടപടി

Update: 2023-07-23 11:03 GMT

ഭോപാൽ: മധ്യപ്രദേശിലെ ഉജ്ജയിനിൽ ഡി.ജെ സംഗീതത്തിന്റെയും ബാന്റ് മേളത്തിന്റെയും അകമ്പടിയോടെ ജില്ലാ ഭരണകൂടം ഒരു മുസ്‌ലിം കുടുംബത്തിന്റെ മൂന്ന് നില വീട് തകർത്തു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ജുലൈ 17ന് നടന്ന ഹിന്ദു മതഘോഷയാത്ര 'മഹാകൽ കി സവാരി'ക്ക് നേരെ തുപ്പിയെന്നാരോപിച്ചാണ് നടപടി.

സംഭവത്തിന്റെതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ പൊലീസ് സാന്നിധ്യത്തിൽ വീട് ഇടിച്ചുനിരത്തുന്നതും കെട്ടിടത്തിന് പുറത്ത് ചിലർ ഡ്രം അടിക്കുന്നതും കാണാം.

മുന്ന് മുസ്‌ലിം സഹോദരങ്ങളുടേതാണ് ഈ വീട്. രണ്ട് സഹോദരമ്മാർ അവരുടെ വീടിന് മുകളിൽ നിന്ന് ഘോഷയാത്രക്ക് മുകളിലേക്ക് തുപ്പിയത് തങ്ങൾ കണ്ടു എന്ന് ആരോപിച്ച് സവാൻ ലോട്ട്, യോഗേഷ് ബാർമർ, അജയ് ഖാട്‌രി എന്നിവർ ഉജ്ജയിൻ പൊലീസിൽ നൽകിയ പരാതിയിൽ ഈ മൂന്ന് സഹോദരങ്ങളെയും മറ്റ് രണ്ട് പ്രായപൂർത്തിയാകാത്ത ആൺക്കുട്ടികളെയും അറസ്റ്റ് ചെയ്തിരുന്നു.

Advertising
Advertising

 

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ബോധപൂർവ്വമായി മതവികാരം വ്രണപ്പെടുത്തൽ, ആരാധനാസ്ഥലത്ത് കുറ്റകൃത്യം നടത്തൽ, സമ്മേളനത്തെ ശല്യപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.

സാമുദായിക സൗഹാർദം തകർക്കുന്നതിനായി മതപരമായ ഘോഷയാത്രക്ക് മുകളിലേക്ക് തുപ്പിയതിന് ചിലരെ എഫ്.ഐ.ആറിന്റെ അടിസസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് ആകാശ് ഭൂരിയ മാധ്യമങ്ങളോട് പറഞ്ഞു.

കെട്ടിടം പൊളിക്കുമ്പോൾ ഡി.ജെയും ബാന്റ് മേളവും ഉപയോഗിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ 'കയ്യേറിയ കെട്ടിടങ്ങൾ പൊളിക്കുന്നത് പരസ്യമായി പ്രഖ്യാപിക്കുന്നതിന് വേണ്ടിയാണിതെന്ന്' ആകാശ് ഭൂരിയ പ്രതികരിച്ചു.

 

അതിനിടെ ആരോപണ വിധേയർ മനഃപൂർവം തുപ്പിയതല്ലെന്നും അബദ്ധത്തിൽ സംഭവിച്ചതാകാൻ സാധ്യതയുണ്ടെന്നും ഒരു പൊലീസ് ഉദ്യേഗസ്ഥൻ പറഞ്ഞുവെന്ന് ക്വിന്റ് റിപ്പോർട്ട് ചെയ്തു.

അതേസമയം ശത്രുത പടർത്താൻ ആരെയും വെറുതെ വിടില്ലെന്നും അവരെ തകർക്കുമെന്നും ബി.ജെ.പി വക്താവ് ആശിഷ് അഗർവാൾ മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിലായ പ്രായപൂർത്തയാകാത്ത രണ്ട് ആൺകുട്ടികളെ ജുവൈനൽ ജസ്റ്റിസ് ബോർഡിലും മുതിർന്നവരെ കോടതിയിലും ഹാജരാക്കിയെന്ന് ടൗൺ ഇൻസ്‌പെക്ടർ രാജീവ് സിംഗ് ഗുർജാർ പറഞ്ഞു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News