തുടർ ഓഹരി വിൽപ്പനയിലൂടെ 20,000 കോടി രൂപ സമാഹരിച്ചു; അദാനിക്ക് ആശ്വാസം

അതേസമയം ആഗോള സമ്പന്നരുടെ പട്ടികയില്‍ അദാനി പതിനൊന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തി

Update: 2023-01-31 12:36 GMT
Advertising

ഡല്‍ഹി: ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ ഓഹരി വിപണിയിൽ തകർച്ച നേരിട്ട അദാനി ഗ്രൂപ്പിന് ഇന്ന് ആശ്വാസം. 20,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് അദാനി എന്റർപ്രൈസസ് മുന്നോട്ടുവച്ച തുടർ ഓഹരി വില്‍പ്പന വിജയകരമായി പൂര്‍ത്തിയാക്കി. വൻകിട നിക്ഷേപകരുടെ മികച്ച പ്രതികരണമാണ് അദാനിക്ക് ആശ്വാസമാകുന്നത്.

4.55 കോടി ഓഹരികളാണ് എഫ്.പി.ഒ വിൽപ്പനയിൽ ലക്ഷ്യമിട്ടിരുന്നത്. ഇന്ത്യൻ ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും വലിയ തുടർ ഓഹരി വില്‍പ്പനയാണ് അദാനി എന്റർപ്രൈസസ് മുന്നോട്ടുവച്ചത്. അമേരിക്കന്‍ സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബെര്‍ഗിന്‍റെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഓഹരി വിപണിയിൽ തകർച്ച നേരിടുമ്പോഴും എഫ്.പി.ഒയിലൂടെ 20,000 കോടി രൂപ സമാഹരിക്കാൻ സാധിച്ചത് അദാനി ഗ്രൂപ്പിന് വലിയ ആശ്വാസമാണ്.

ആദ്യ ദിനം നിക്ഷേപകർ മുഖം തിരിച്ചെങ്കിലും ഇന്ന് ഓഹരികളില്‍ വൻകിട നിക്ഷേപക താല്‍പ്പര്യം പ്രകടമായി. ഉച്ച കഴിഞ്ഞതോടെ ഓഹരികള്‍ക്ക് പൂര്‍ണായും അപേക്ഷകരായി. അബുദാബി ഇന്റർനാഷണൽ ഹോൾഡിങ് കമ്പനി 3200 കോടി രൂപ നിക്ഷേപിച്ചതും അദാനി ഗ്രൂപ്പിന് കരുത്തായി.

അതേസമയം ചെറുകിട നിക്ഷേപകരിൽ നിന്ന് കാര്യമായ പ്രതികരണമുണ്ടായില്ല. ഓഹരി വില എഫ്പിഒ പ്രൈസ് ബാന്‍ഡിന് താഴെയെത്തിയതിനാലാണ് ചെറുകിട നിക്ഷേപത്തിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ സാധിക്കാതെ പോയത്. ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് ഓഹരികളോട് സമ്മിശ്ര പ്രതികരണമാണ്. അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ് ഒരു ദിവസത്തെ പരമാവധി നഷ്ടമായ 10 ശതമാനം താഴ്ന്നു വ്യാപാരം അവസാനിപ്പിക്കേണ്ടി വന്നു അദാനി പവർ, വിൽമർ എന്നീ ഓഹരികൾക്കും തിരിച്ചടി നേരിട്ടു.

ലോകത്തെ ധനികരുടെ പട്ടികയില്‍ ആദ്യ പത്തില്‍ നിന്ന് ഗൗതം അദാനി പുറത്തായി. ബ്ലൂംബെര്‍ഗിന്റെ കോടീശ്വരന്മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് നിന്ന് 11ലേക്കാണ് അദാനി വീണത്. ഇതോടെ ഏഷ്യയിലെ സമ്പന്നരില്‍ ഒന്നാമനെന്നെ സ്ഥാനവും നഷ്ടപ്പെടാനുള്ള സാധ്യതയേറി.

Summary- Adani Group stocks rebounded from their recent slide

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News