അദാനി വിഷയം സംയുക്ത പാർലമെൻററി സമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷം; പാർലമെന്റിൽ ഇന്നും പ്രതിഷേധം

അടിയന്തര പ്രമേയങ്ങൾ തള്ളിയതോടെ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി

Update: 2023-02-03 08:00 GMT

ന്യൂഡൽഹി: അദാനി ഓഹരി വിവാദത്തിൽ പാർലമെന്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ഇരു സഭകളും ഉച്ചവരെ നിർത്തിവെച്ചു. അദാനി വിഷയം സംയുക്ത പാർലമെൻററി സമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവർത്തിച്ചു.കോൺഗ്രസ് എം.പി.മാരായ ഹൈബി ഈഡൻ, ടി എൻ പ്രതാപൻ, ബെന്നി ബഹനാൻ എന്നിവർ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. അദാനി ഓഹരി വിവാദത്തിൽ ചർച്ച ആവശ്യപ്പെട്ട് എ എ റഹീം എംപി രാജ്യസഭയിൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ അടിയന്തര പ്രമേയം തള്ളി. ഇതോടെ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. ശാന്തരാകാൻ സഭാധ്യക്ഷന്മാർ നിർദേശിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ഓം ബിർള, സംയുക്ത പാർലമെന്ററി സമിതി അല്ലെങ്കിൽ, സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ മേൽനോട്ടത്തിൽ ഓഹരി വിവാദം അന്വേഷിക്കണമെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചു നിൽക്കുകയാണ്.

Advertising
Advertising

വിഷയത്തിൽ തിങ്കളാഴ്ച്ച രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് അറിയിച്ചിരുന്നു. മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ പ്രതിപക്ഷ പാർട്ടി നേതാക്കൾ യോഗം ചേർന്നു.

കഴിഞ്ഞ ദിവസം 5 മിനിറ്റ് പോലും പാർലമെന്‍റിന്‍റെ ഇരുസഭകളും കൂടാൻ കഴിഞ്ഞില്ല.16 പ്രതിപക്ഷ പാർട്ടികൾ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പ്രതിഷേധം കനക്കുന്നത് നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയചർച്ച, ബജറ്റിന്മേലുള്ള ചർച്ച എന്നിവ വൈകിപ്പിക്കും. വിഷയങ്ങൾ ഉന്നയിക്കാം, എന്നാൽ സഭ തടസപ്പെടുത്തരുത് എന്നാണ് കേന്ദ്ര സർക്കാർ നിലപാട്. എല്ലാ വിഷയങ്ങളും ചർച്ച ചെയ്യും എന്നും കേന്ദ്രം വ്യക്തമാക്കുന്നു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News