അഗ്നിപഥിൽ വ്യാപക പ്രതിഷേധം: വിമർശനം കടുപ്പിച്ച് പ്രതിപക്ഷം, നിലപാട് ആവർത്തിച്ച് കേന്ദ്രം

ഭാരത് ബന്ദ് പ്രഖ്യാപനത്തിന് പിന്നാലെ അതീവ ജാഗ്രതയിൽ ആയിരുന്നു ബീഹാർ ഉൾപ്പടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ

Update: 2022-06-20 12:37 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം ആറാം ദിവസവും ശക്തമായി തുടരുന്നു.പ്രതിഷേധം കണക്കിലെടുത്ത് രാജ്യത്ത് അഞ്ഞൂറിലധികം ട്രെയിൻ സർവീസുകൾ റദ്ദാക്കി. സംഘർഷം ഒഴിവാക്കാൻ എല്ലാ സംസ്ഥാനങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഭാരത് ബന്ദ് പ്രഖ്യാപനത്തിന് പിന്നാലെ അതീവ ജാഗ്രതയിൽ ആയിരുന്നു ബീഹാർ ഉൾപ്പടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. പ്രധാന നഗരങ്ങളിലും പ്രശ്ന ബാധിത മേഖലകളിലും പോലീസ് നിയന്ത്രണം ശക്തമാക്കി. 

അഗ്നിപഥിനെതിരായ പ്രതിഷേധം ആറാം ദിനവും ശക്തമായി തുടരുന്ന സാഹചര്യത്തിൽ ബീഹാറിൽ സർവീസുകൾ പുനസ്ഥാപിക്കാൻ റെയിൽവേക്ക് കഴിഞ്ഞിട്ടില്ല. രാജ്യത്ത് ആകെ അഞ്ഞൂറ് സർവീസുകൾ ആണ് റെയിൽവേ ഇന്ന് റദ്ദാക്കിയത്. ഉത്തർപ്രദേശിൽ കൂടുതൽ അറസ്റ്റുകളിലേക്ക് ആണ് പോലീസ് കടന്നത്. ഹരിയാനയിലും നിരോധനാജ്ഞ ലംഘിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

സംഘർഷങ്ങൾ അവസാനിച്ചെങ്കിലും അഗ്നിപഥിനെതിരായ പ്രതിഷേധങ്ങൾ ശക്തി പ്രാപിക്കുകയാണ്. ഡൽഹിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശിവജി മേൽപ്പാലത്തിന് സമീപം ട്രെയിൻ തടഞ്ഞു. ഡൽഹി ഗുഡ്ഗാവ്, ഡൽഹി നോയിഡ ദേശീയ പാതകളിൽ ഗതാഗത കുരുക്ക് രൂക്ഷമായി. പദ്ധതി നടപ്പാക്കുന്നതിൽ കേന്ദ്ര സർക്കാരിന് അനാവശ്യ ധൃതി ആണെന്ന് എസ്പിയും ബിഎസ്പിയും ആരോപിച്ചു. സ്വന്തം സേന ഉണ്ടാക്കാൻ ആണ് പദ്ധതി വഴി ബിജെപിയും ആർഎസ്എസും ലക്ഷ്യം വെയ്ക്കുന്നത് എന്ന് മമത ബാനർജി കുറ്റപ്പെടുത്തി. 

അതേസമയം അഗ്നിപഥ് വഴി കരസേനയിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ വിജ്ഞാപനം പുറത്തിറങ്ങി. ജൂലൈ 22 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും . അഗ്നിപഥ് വഴി നിയമനം നേടുന്നവർക്ക് വിരമിച്ച ശേഷം  സൈനികർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഉണ്ടാകില്ല.

Summary-Agnipath Protests -Demonstrations Continue

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News