Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ വിമാനാപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് വിശ്വാസ് കുമാർ രമേശ്. അപകടത്തിന് ശേഷം വിശ്വാസ് കുമാർ നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിലെ 11 A സീറ്റിലായിരുന്നു വിശ്വാസ് കുമാർ ഇരുന്നിരുന്നത്. വിമാനത്തിലെ എമർജൻസി എക്സിറ്റ് വഴിയാണ് വിശ്വാസ് രക്ഷപ്പെട്ടത്. വിമാനം പറന്നുയർന്ന ഉടൻ തന്നെ വലിയ ശബ്ദം കേട്ടു. 30 സെക്കൻഡിനുള്ളിൽ തകർന്നു വീഴുകയായിരുന്നു. വളരെ വേഗത്തിൽ ആയിരുന്നു എല്ലാം സംഭവിച്ചതെന്നും വിശ്വാസ് കുമാർ പറഞ്ഞു.
അഹമ്മദാബാദിലെ മേഘാനി നഗറിലെ ബിജെ മെഡിക്കൽ കോളജ് യുജി ഹോസ്റ്റലിലെ മെസ്സിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. അപകടത്തിൽ 242 പേരാണ് മരിച്ചത്. 230 യാത്രികരും 12 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, ഏഴ് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരനുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
ഹോസ്റ്റലിലെ അഞ്ച് വിദ്യാർഥികളും മരിച്ചിരുന്നു. നിരവധി വിദ്യാര്‍ഥികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഗുജറാത്ത് സ്വദേശികളായ എംബിബിഎസ് വിദ്യാര്‍ഥികളാണ് മരിച്ചത്. 25 വിദ്യാര്‍ഥികള്‍ പരിക്കേറ്റ് ചികിത്സയിലാണ്.