'പ്രണയത്തകർച്ചയ്ക്ക് പരിഹാരമുണ്ട്'; ഇൻസ്റ്റഗ്രാം പരസ്യത്തിലൂടെ യുവതികളെ വലയിലാക്കി തട്ടിപ്പ് നടത്തിയ ജ്യോത്സ്യന്‍ പിടിയിൽ

വാ​ഗ്ദാനങ്ങൾ നൽകി പരാതിക്കാരിയിൽ നിന്ന് കൈക്കലാക്കിയ 80,000 രൂപ വിലമതിക്കുന്ന സ്വർണവളയും ചെയിനും ഇയാളിൽ നിന്നും കണ്ടെടുത്തു.

Update: 2023-04-03 15:41 GMT
Advertising

അഹമ്മദാബാദ്: പ്രണയത്തകർച്ചയുൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം വാ​ഗ്ദാ​നം ചെയ്ത് ആളുകളിൽ നിന്ന് പണവും സ്വർണവും തട്ടിയ ജ്യോത്സ്യന്‍ പിടിയിൽ. ​ഗുജറാത്തിലെ മെഹ്സാന സ്വദേശിയായ രാജേന്ദ്ര ഭാർ​ഗവാണ് പിടിയിലായത്. ​21കാരിയുടെ പരാതിയിൽ ഗുജറാത്ത് ക്രൈംബ്രാഞ്ചാണ് പ്രതിയെ പിടികൂടിയത്.

സബർമതി സ്വദേശിയായ യുവതി ബുധനാഴ്ചയാണ് പൊലീസിൽ തട്ടിപ്പ് സംബന്ധിച്ച് പരാതി നൽകിയത്. 'ജ്യോതിഷി റാണ' എന്ന പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ അസ്തോദിയ ദർവാജ പ്രദേശത്തു നിന്ന് ഭാർ​ഗവ് പിടിയിലാവുകയായിരുന്നു. ‌

വാ​ഗ്ദാനങ്ങൾ നൽകി പരാതിക്കാരിയിൽ നിന്ന് കൈക്കലാക്കിയ 80,000 രൂപ വിലമതിക്കുന്ന സ്വർണവളയും ചെയിനും ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. ഭാർഗവിന് ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടെന്നും അതിൽ പ്രണയവും സാമൂഹികവും കുടുംബപരവുമായ പ്രശ്‌നങ്ങൾക്ക് പരിഹാരം വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങൾ പോസ്റ്റ് ചെയ്തിരുന്നതായും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

www.astrologerranabhai.com എന്ന വെബ്‌സൈറ്റ് അഡ്രസും ഈ പോസ്റ്റുകളിൽ നൽകിയിരുന്നു. കൂടെ ജോലി ചെയ്തിരുന്ന യുവാവുമായി താൻ പ്രണയത്തിലായിരുന്നുവെന്ന് 21കാരിയായ യുവതി പരാതിയിൽ പറയുന്നു. തർക്കത്തെ തുടർന്ന് യുവാവ് ബന്ധം വേർപ്പെടുത്തി. ഇതിനിടെ, പ്രണയബന്ധങ്ങളിലെ പ്രശ്നങ്ങൾക്ക് പരിഹാരം വാഗ്ദാനം ചെയ്യുന്ന "ജ്യോതിഷി റാണ" എന്ന പരസ്യം ഇൻസ്റ്റഗ്രാമിൽ കണ്ടതായി പെൺകുട്ടി പറഞ്ഞു.

പരസ്യത്തിലെ നമ്പരിൽ വിളിച്ച് ഭാർഗവിനോട് സംസാരിക്കാൻ തുടങ്ങി. മാർച്ച് 12ന്, ഭാർഗവ് യുവതിയെ സബർമതിയിലേക്ക് വിളിച്ചുവരുത്തി. പ്രശ്നത്തിന് പരിഹാരം വാഗ്ദാനം ചെയ്യുകയും പരിഹാരക്രിയകൾ താൻ നടത്താമെന്നും പറഞ്ഞു. ഇതോടെ കാമുകനുമായുള്ള ബന്ധം ഊഷ്മളമാവുമെന്നും ഇയാൾ പെൺകുട്ടിയെ പറഞ്ഞു വിശ്വസിപ്പിച്ചു.

തുടർന്ന് പരിഹാരക്രിയ ചെയ്യാനായി ഭാർഗവ് യുവതിയുടെ സ്വർണഭരണങ്ങൾ വാങ്ങുകയും അത് തിരികെ നൽകാമെന്ന് വാക്കു കൊടുക്കുകയും ചെയ്തു. എന്നാൽ ആഭരണങ്ങൾ തിരികെ ലഭിക്കാതിരിക്കുകയും പറഞ്ഞ വാ​​ഗ്ദാനങ്ങളൊക്കെ വെറുതെയാണെന്ന് മനസിലാവുകയും ചെയ്തതോടെ യുവതി പരാതി നൽകുകയായിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News