Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ വിമാനം ഹോങ്കോങ്ങിൽ തിരിച്ചിറക്കി. ഹോങ്കോങിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ബോയിങ് 787 -8 ഡ്രീം ലൈനർ വിമാനത്തിനാണ് തകരാർ റിപ്പോർട്ട് ചെയ്തത്.
ഇന്ന് രാവിലെയാണ് ബോയിങ് 787 -8 ഡ്രീം ലൈനർ എഐ315 വാമാനം ഹോങ്കോങിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടത്. യാത്രയ്ക്കിടെ തകരാര്‍ കണ്ടെത്തിയതോടെ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ പ്രോട്ടോക്കോള്‍ അനുസരിച്ച് ഹോങ് കോങ്ങില്‍ത്തന്നെ തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിന് സംഭവിച്ച സാങ്കേതികത്തകരാര്‍ എന്താണെന്ന കാര്യത്തിൽ ഇതുവരെ എയര്‍ ഇന്ത്യ വ്യക്തതവരുത്തിയിട്ടില്ല. വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയെന്നും ആർക്കും അപകടമില്ലെന്നും അധികൃതര്‍ അറിയിച്ചു.
നേരത്തെ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താൻസ വിമാനം( LH752) യാത്ര റദ്ദാക്കി ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരികെ പറന്നിരുന്നു. ബോംബ് ഭീഷണിയെ തുടര്‍ന്നാണ് വിമാനം തിരികെ പറന്നത്. ജർമനിയിൽ നിന്ന് പറന്നുയർന്ന് കുറച്ചു സമയത്തിന് ശേഷം വിമാനം ഫ്രാങ്ക്ഫർട്ടിലേക്ക് മടങ്ങുകയാണെന്ന് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളിന് (എടിസി) സന്ദേശം ലഭിച്ചു.
ഇന്നലെ ലണ്ടനില്‍നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്‌സ് ബോയിങ് ഡ്രീംലൈനര്‍ വിമാനവും സാങ്കേതികത്തകരാര്‍ കാരണം തിരിച്ചിറക്കിയിരുന്നു.