മൂടൽമഞ്ഞിൽ വിമാനമിറക്കാൻ പരിശീലനം നേടിയ പൈലറ്റുമാരെ നിയോഗിച്ചില്ല: എയർ ഇന്ത്യക്കും സ്പൈസ്ജെറ്റിനും നോട്ടീസ്

ഡൽഹിയിലെത്തിയ 50 ​ലേറെ വിമാനങ്ങൾ വഴിതിരിച്ച് വിടേണ്ടി വന്നിരുന്നു

Update: 2024-01-04 16:02 GMT

ന്യൂഡൽഹി: എയർ ഇന്ത്യക്കും സ്പൈസ്ജെറ്റിനുമെതിരെ നടപടിക്കൊരുങ്ങി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. കനത്ത മൂടൽ മഞ്ഞുൾപ്പടെ കാഴ്ചപരിധി കുറഞ്ഞ സമയങ്ങളിൽ വിമാനമിറക്കാൻ പരിശീലനം നേടിയ പൈലറ്റുമാരെ നിയോഗിക്കാത്തതിനാണ് ഡി.ജി.സി.എ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.

മൂടൽമഞ്ഞടക്കമുള്ള കാഴ്ചപരിധി എറെ കുറവുള്ള സമയങ്ങളിൽ വിമാനമിറക്കുന്നതിന് CAT III യിൽ പരിശീലനം നേടിയവരെ പൈലറ്റായി നിയോഗിക്കണമെന്നാണ് നിയമം. എന്നാൽ വിമാനകമ്പനികൾ ഡൽഹി വിമാനത്താവളത്തിൽ നിയോഗിച്ചത് CAT III യിൽ പരിശീലനം നേടാത്തവരെയാണ്. ഇത് മൂലം കഴിഞ്ഞ മാസം 24,25,27,28 ദിവസങ്ങളിൽ ഡൽഹിയിലെത്തിയ 50 ​ലേറെ വിമാനങ്ങൾ വഴിതിരിച്ച് വിടേണ്ടി വന്നിരുന്നു. ഇതിനെ തുടർന്ന് ഡി.ജി.സി.എ നടപടി ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നോട്ടീസ് നൽകിയത്.

ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ് തുടരുന്നതിനാൽ പലസമയത്തും വിമാനങ്ങളുടെ കാഴ്ചപരിധി വളരെ താഴ്ന്നിരുന്നു. CAT III യിൽ പരിശീലനം നേടിയ പൈലറ്റുമാർക്ക് ഈ അവസരങ്ങളിൽ വിമാനമിറക്കാൻ കഴിയും. അത് വഴി വിമാനങ്ങൾ വഴിതിരിച്ചുവിടുന്ന സാഹചര്യമൊഴിവാക്കാനുമാകും.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News