തമിഴ്നാട്ടിൽ അണ്ണാ ഡി.എം.കെ എൻ.ഡി.എ വിട്ടു

ചെന്നൈയിൽ ചേർന്ന പാർട്ടി ഉന്നതാധികാര സമിതിയിലാണ് ബി.ജെ.പി ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്

Update: 2023-09-25 15:39 GMT
Advertising

ചെന്നൈ: തമിഴ്‌നാട്ടിൽ എ.ഐ.ഡി.എം.കെ എൻ.ഡി.എ ബന്ധം ഉപേക്ഷിച്ചു. ചെന്നൈയിൽ ഇന്ന് ചേർന്ന പാർട്ടി ഉന്നതാധികാര സമിതിയിലാണ് ബി.ജെ.പി ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. മുതിർന്ന നേതാക്കളെ ബി.ജെ.പി സംസ്ഥാന നേതാക്കൾ നിരന്തരം അപമാനിച്ചെന്നാരോപിച്ചാണ് സുപ്രധാനമായ തീരുമാനം അണ്ണാ ഡി.എം.കെ എടുത്തത്.

എ.ഐ.ഡി.എം.കെ നേതാക്കളായ നേതാക്കളായ അണ്ണാ ദുരൈ, അണ്ണാമലൈ, ജയലളിത എന്നിവർക്കെതിരെ ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ നടത്തിയ പരാമർശങ്ങളാണ് ഇത്തരത്തിലൊരു കടുത്ത നടപടിയിലേക്ക് അണ്ണാ ഡി.എം.കെയെ എത്തിച്ചത്.

അണ്ണാമലൈയുടെ പരാമർശങ്ങളെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച എ.ഐ.ഡി.എം.കെയുടെ സംസ്ഥാന നേതാക്കൾ ഡൽഹിയിലെത്തുകയും ബി.ജെ.പി നേതാക്കളായ ജെ.പി നദ്ദ. പീയുഷ് ഗോയൽ എന്നിവരുമായി ചർച്ചനടത്തുകയും ചെയ്തിരുന്നു. ഇരു പാർട്ടികളും ഒന്നിച്ച തമിഴ്‌നാട്ടിൽ മുന്നോട്ട് പോകണമെന്നാണ് ബി.ജെ.പി ദേശീയ നേതൃത്വം എ.ഐ.ഡി.എം.കെ നേതൃത്വത്തോട് പറഞ്ഞത്.

ഇതിന് പിന്നാലെ എ.ഐ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപാടി പളനി സാമി പാർട്ടി ആസ്ഥാനത്ത് എ.ഐ.ഡി.കെ നേതാക്കളുടെയും എം.പിമാരുടെയും എം.എൽ.എമാരുടെയും യോഗം വിളിച്ചു ചേർത്തത്. ഈ യോഗത്തിലാണ് ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള പ്രമേയം ഐക്യകണ്‌ഠേന പാസാക്കിയത്. ഇനി മറ്റൊരു മുന്നണി രൂപീകരിക്കാനാണ് എ.ഐ.ഡി.എം.കെ തീരുമാനം.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News