ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി: ആര്യന്‍ ഖാന് ജാമ്യമില്ല

ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി

Update: 2021-10-20 10:02 GMT

മുംബൈ ലഹരിക്കേസില്‍ ആര്യന്‍ ഖാന് ജാമ്യമില്ല. ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി. ആര്യന്‍ ഖാന്‍ ജയിലില്‍ തുടരും. ആര്യന്‍റെ സുഹൃത്തുക്കളായ അർബാസ് മർച്ചന്‍റിനും മുൻ മുൻ ധമേച്ചക്കും ജാമ്യമില്ല.

അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നാണ് എൻസിബി വാദിച്ചത്. കേസിലെ വിദേശ ബന്ധം വ്യക്തമായിട്ടുണ്ടെന്നും എൻസിബി കോടതിയെ അറിയിച്ചു. എന്നാൽ തെളിവൊന്നും കണ്ടെത്താത്തതിനാൽ ജാമ്യം അനുവദിക്കണമെന്ന് ആര്യന്‍ ഖാന്‍റെ അഭിഭാഷകന്‍ വാദിച്ചു. കേസിൽ അറസ്റ്റിലായ ആര്യൻ ഇപ്പോൾ മുംബൈ ആർതർ റോഡ് ജയിലിലാണുള്ളത്.

Advertising
Advertising

മുംബൈയില്‍ നിന്ന് പുറപ്പെട്ട കോര്‍ഡീലിയ എന്ന കപ്പലില്‍ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. ഒക്ടോബര്‍ രണ്ടിനായിരുന്നു സംഭവം. ബോളിവുഡ് താരം ഷാരൂഖിന്‍റെ മകന്‍ ആര്യനും ആ കപ്പലിലുണ്ടായിരുന്നു. അടുത്ത ദിവസം ചോദ്യംചെയ്യലിന് ശേഷമാണ് ആര്യന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആര്യന്‍റെ മൊബൈലിലെ ചാറ്റില്‍ നിന്നും ലഹരി ഇടപാട് സംബന്ധിച്ച തെളിവ് ലഭിച്ചെന്നാണ് എന്‍സിബി കോടതിയെ അറിയിച്ചത്. 

ഒക്ടോബര്‍ ഏഴിനാണ് ആര്യന്‍ ഖാനെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. തുടര്‍ന്ന് ആര്‍തര്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തു. ജയില്‍ മോചിതനായാല്‍ നല്ല കുട്ടിയാവുമെന്നും ആളുകളെ സഹായിക്കുമെന്നും ആര്യന്‍ ഖാന്‍ കൗണ്‍സിലിങിനിടെ പറഞ്ഞതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്‍ജിഒ പ്രവര്‍ത്തകരും എന്‍സിബി ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ആര്യന്‍ ഖാനെയും കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെയും കൗണ്‍സിലിങ്ങിന് വിധേയമാക്കിയത്.


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News