കടം നൽകിയ പണം തിരിച്ചു ചോദിച്ചു; പഞ്ചാബിൽ സുഹൃത്തിനെ വെടിവച്ചുവീഴ്ത്തി, വീഡിയോ പുറത്ത്

വായ്പയായി നൽകിയ അഞ്ചുലക്ഷം രൂപ തിരികെ നൽകണമെന്നായിരുന്നു ആവശ്യം

Update: 2025-12-24 14:32 GMT

ചണ്ഡീഗഢ്: പഞ്ചാബിലെ ബടാലയിൽ കടം നൽകിയ പണത്തെച്ചൊല്ലിയുള്ള തർക്കം വെടിവയ്പ്പിൽ കലാശിച്ചു. ദീർഘകാലമായി കുടിശ്ശികയുള്ള വായ്പയെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഒരാൾ സുഹൃത്തിനെ രണ്ടുതവണ വെടിവച്ചു. ഗോകുവാൾ ഗ്രാമത്തിലാണ് സംഭവം.

അമൃത്സറിലെ താമസക്കാരനായ രജീന്ദർ സിംഗ്, വായ്പയായി നൽകിയ അഞ്ചുലക്ഷം രൂപ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് പരംജിത് സിംഗ് സന്ധുവിന്റെ വീട്ടിലേക്ക് പോയിരുന്നു.

2003ൽ പരംജിത്തിന്റെ സ്വകാര്യ ആവശ്യങ്ങൾക്കും വീട്ടാവശ്യങ്ങൾക്കും വേണ്ടിയാണ് രജീന്ദർ പണം നൽകിയത്. തിരിച്ചടവ് ആവശ്യപ്പെട്ട് രജീന്ദർ പലതവണ അപേക്ഷിച്ചിരുന്നുവെങ്കിലും പരംജിത് മറുപടി നൽകിയില്ല.

Advertising
Advertising

ആവർത്തിച്ചുള്ള ഫോൺ കോളുകളും ഓർമ്മപ്പെടുത്തലും പരാജയപ്പെട്ടതിനെത്തുടർന്ന്, രജീന്ദർ ഭാര്യയെയും ഡ്രൈവറെയും കൂട്ടി പരംജിത്തിന്റെ വീട്ടിലേക്ക് പോയി. ഇരു കുടുംബങ്ങളിലെയും അംഗങ്ങൾ തമ്മിൽ ഒരു തർക്കം ഉടലെടുത്തു, അത് കൈയാങ്കളിയിലേക്ക് നീങ്ങി. ഏറ്റുമുട്ടലിനിടെ, പരംജിത് 315 ബോർ റൈഫിൾ ഉപയോഗിച്ച് രജീന്ദറിന് നേരെ വെടിയുതിർക്കുകയായിരുന്നു.

രജീന്ദർ സിങ്ങിന്റെ കുടുംബത്തിലെ ഒരാൾ ഇത് ക്യാമറയിൽ പകർത്തി. ആ സമയത്ത് സംഭാഷണം റെക്കോർഡ് ചെയ്യുകയായിരുന്നു അയാൾ. ഒരു സ്ത്രീ രജീന്ദറുമായി തർക്കിക്കുന്നത് വീഡിയോയിൽ കാണാം. തുടർന്ന് പരംജിത് പിന്നിൽ നിന്ന് പ്രത്യക്ഷപ്പെട്ട് അയാൾക്ക് നേരെ വെടിയുതിർക്കുകയയിരുന്നു. വെടിയേറ്റ ഉടൻ തന്നെ രജീന്ദർ സിങ്ങിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വലതുകാലിനാണ് പരിക്ക്. വെടിവയ്പ്പുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News