അസ്സമില്‍ ദുരിതം വിതച്ച് പേമാരി; 9 മരണം, 27 ജില്ലകള്‍ പ്രളയത്തില്‍ മുങ്ങി

നദികളിൽ ജലനിരപ്പ് ഉയർന്നതിനാൽ കേന്ദ്ര ജലകമ്മീഷൻ മിന്നൽ പ്രളയത്തിന് സാധ്യത ഉണ്ടെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്

Update: 2022-05-19 06:25 GMT
Editor : Jaisy Thomas | By : Web Desk
Advertising

അസ്സമിൽ പ്രളയക്കെടുതിയിൽ വൻ നാശനഷ്ടം.ഒൻപത് മരണം ഇതുവരെ റിപ്പോർട്ട് ചെയ്തു. 27 ജില്ലകളെ പ്രളയം പൂർണമായും ബാധിച്ചപ്പോള്‍ അഞ്ച് ലക്ഷം പേർക്ക് വീട് നഷ്ടമായി. നദികളിൽ ജലനിരപ്പ് ഉയർന്നതിനാൽ കേന്ദ്ര ജലകമ്മീഷൻ മിന്നൽ പ്രളയത്തിന് സാധ്യത ഉണ്ടെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

അഞ്ച് ദിവസമായി അസമിൽ അതിശക്തമായ മഴ തുടരുകയാണ്. 27 ജില്ലകളെ പ്രളയം നേരിട്ട് ബാധിച്ചുവെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു. ആറ് ലക്ഷം ആളുകളാണ് ദുരിതത്തിലായത്. അഞ്ച് ലക്ഷം പേർക്ക് വീട് നഷ്ടമായെന്നാണ് പ്രഥമിക കണക്ക്. ചച്ചാർ, ദിമാ ഹസോ ജില്ലകളിലാണ് കൂടുതൽ നാശനഷ്ടം. ഇതുവരെ അരലക്ഷം ആളുകളെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. മലവെള്ളപ്പാച്ചിലിൽ ഇരുന്നൂറോളം ഗ്രാമങ്ങൾ പൂർണമായും മുങ്ങിയെന്നാണ് സർക്കാർ കണക്ക്. വിവിധ ജില്ലകളിലായി ഒൻപത് മരണം റിപ്പോർട്ട് ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു.

അതിനിടെ അസ്സമിൽ വീണ്ടും പ്രളയ സാധ്യത മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേന്ദ്ര ജലകമ്മീഷൻ. ബരാക് ഉൾപ്പെടെ 7 നദികളിലെ ജലനിരപ്പ് അപകടനിലയെക്കാൾ മുകളിലാണെന്നും അതീവ ഗുരുതര സാഹചര്യമുണ്ടെന്നുമാണ് ജലകമ്മീഷന്‍റെ മുന്നറിയിപ്പ്. മൂന്ന് ദിവസം സംസ്ഥാനത്ത് അതി തീവ്ര മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. ത്രിപുരയിലും മിസോറാമിലും മണിപ്പൂരിലും അതിശക്തമായ മഴ തുടരുന്നുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News