'അഴിമതിയാരോപണം': അസമിൽ ബാങ്ക് മാനേജറോട് പ്രതികരണം തേടിയ മാധ്യമപ്രവർത്തകനെ കസ്റ്റഡിയിലെടുത്തു

അഴിമതിയാരോപണം നേരിടുന്ന ബാങ്കിന്റെ ഡയരക്ടർ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ്. ചെയർമാൻ ബിജെപി എംഎൽഎയും. ഇവരുമായി അടുപ്പമുള്ളയാളാണ് ബാങ്ക് മാനേജർ

Update: 2025-03-26 04:41 GMT
Editor : rishad | By : Web Desk

ദിൽവാർ ഹുസൈൻ മസുംദര്‍

ഗുവാഹത്തി: അഴിമതിയാരോപണങ്ങളുമായി ബന്ധപ്പെട്ട് ബാങ്ക് എംഡിയോട് പ്രതികരണം തേടിയതിന് മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്ത് അസം പൊലീസ്. മുതിർന്ന ഡിജിറ്റൽ മീഡിയ മാധ്യമപ്രവര്‍ത്തകനായ ദിൽവാർ ഹുസൈൻ മസുംദറിനെയാണ് തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തത്.

അസം കോ-ഓപ്പറേറ്റീവ് അപ്പെക്സ് ബാങ്കിലെ കോടിക്കണക്കിന് രൂപയുടെ നിയമന അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രതികരണം തേടിയാണ് ബാങ്ക് മാനേജര്‍ ദംബരു സൈകിയയെ ദില്‍വാര്‍ ഹുസൈന്‍ ബന്ധപ്പെട്ടത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് ബാങ്കിൻ്റെ ഡയറക്ടർ. ചെയർമാൻ ബിജെപി എംഎൽഎ ബിശ്വജിത് ഫുക്കനും.

Advertising
Advertising

അഴിമതിയാരോപണങ്ങളില്‍ ബാങ്കിന് മുന്നില്‍ പ്രതിഷേധം നടക്കുന്നുണ്ട്. ഇത് റിപ്പോര്‍ട്ട് ചെയ്യാനാണ് ഡിജിറ്റൽ മീഡിയ സംഘടനയായ ദി ക്രോസ്കറന്റിന്റെ ചീഫ് റിപ്പോർട്ടറായ മൊസുംദർ എത്തിയത്. അസം ദേശീയ പരിഷത്ത് (എജെപി) പ്രാദേശിക പാർട്ടിയുടെ സഹോദര സംഘടനയായ ദേശീയ യുവശക്തിയാണ് പ്രതിഷേധം നടത്തിയിരുന്നത്.  പ്രതിഷേധത്തിനിടെ ബാങ്കിലേക്ക് എത്തിയ മാനേജറോട് പ്രതികരണം തേടുകയായിരുന്നു. എന്നാല്‍ തന്റെ ഓഫീസിലേക്ക് വരാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. 

അതേസമയം മാനേജര്‍ സ്ഥലത്ത് നിന്ന് പോയതിന് പിന്നാലെ ദിൽവാറിനോട്, പാന്‍ ബസാര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച് ഫോണ്‍ വരികയായിരുന്നുവെന്നാണ്  ദി ക്രോസ്കറന്റിന്റെ എഡിറ്റര്‍ പറയുന്നത്. ദിൽവാറിനെ കാണാന്‍ അദ്ദേഹത്തിന്റെ അഭിഭാഷകനെപ്പോലും അനുവദിച്ചില്ല. അതേസമയം അഴിമതിയാരോപണങ്ങളെക്കുറിച്ച്  ചോദ്യങ്ങൾ ചോദിച്ചതിനാണ് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് ദില്‍വാര്‍ ഹുസൈന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ഗുവാഹത്തി പ്രസ് ക്ലബ്ബിന്റെ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി കൂടിയാണ് അദ്ദേഹം. 

അതേസമയം പത്രപ്രവര്‍ത്തകനെ അന്യായമായി കസ്റ്റഡിയിലെടുത്തതിനെതിരെ കോണ്‍ഗ്രസ് രംഗത്ത് എത്തി. മാധ്യമസ്വാതന്ത്ര്യം സംസ്ഥാനത്ത് ഇല്ലാതാക്കുകയാണെന്ന് അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി മാധ്യമ വിഭാഗം ചെയർമാൻ ബേദബ്രത് ബോറ വ്യക്തമാക്കി. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News