അതീഖ് അഹമ്മദിന്‍റെ കൊലപാതകക്കേസ്; സത്യവാങ്മൂലം സമർപ്പിക്കാൻ യു.പി സർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രിംകോടതി

അതീഖിനെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നത് എങ്ങനെയാണ് പ്രതികൾ അറിഞ്ഞതെന്നും കോടതി ചോദിച്ചു

Update: 2023-04-28 08:39 GMT

ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ മുൻ എം.പിയായ അതീഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫിനെയും വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ യു.പി സർക്കാരിനോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. അതീഖിനെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നത് എങ്ങനെയാണ് പ്രതികൾ അറിഞ്ഞതെന്നും ആശുപത്രി വരെ ആംബുലൻസിൽ കൊണ്ടുപോകാതെ നടത്തിക്കൊണ്ടു പോയത് എന്തിനെന്നും കോടതി ചോദിച്ചു.

വിരമിച്ച സുപ്രിംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി സമർപ്പിച്ചത് . അഡ്വ. വിശാൽ തിവാരിയാണ് ഹരജി സമർപ്പിച്ചത്. ഉത്തർപ്രദേശിൽ 2017 മുതൽ 183 ഏറ്റുമുട്ടൽ കൊലകൾ നടന്നതും ഹരജിയിൽ ചൂണ്ടികാട്ടിയിരുന്നു. ജനാധിപത്യ സമൂഹത്തിൽ പൊലീസ് അന്തിമ നീതി നൽകുന്നവരോ ശിക്ഷ വിധിക്കുന്ന അധികാര കേന്ദ്രമോ ആകാൻ അനുവദിക്കരുതെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.

Advertising
Advertising

അതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും ശനിയാഴ്ച രാത്രി പ്രയാഗ്‌രാജിലേക്ക് മെഡിക്കല്‍ പരിശോധനയ്‌ക്കായി കൊണ്ടുപോകുന്നതിനിടെയാണ് മൂന്നംഗ സംഘം വെടിവെച്ചുകൊന്നത്. മാധ്യമപ്രവർത്തകരെന്ന വ്യാജേനയെത്തിയ മൂന്നു പേരാണ് പോയിന്‍റ് ബ്ലാങ്കില്‍ വെടിയുതിര്‍ത്തത്. വെടിയുതിര്‍ക്കുന്നതിനിടെ ജയ് ശ്രീറാം എന്ന് കൊലയാളികള്‍ പറയുന്നുണ്ടായിരുന്നു. സംഭവത്തിൽ ലവ്‌ലേഷ് തിവാരി, സണ്ണി, അരുൺ മൗര്യ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

എന്‍സിആര്‍ ന്യൂസ്‌ എന്ന പേരിൽ വ്യാജ മൈക്ക് ഐഡിയും ക്യാമറയുമായാണ് കൊലയാളി സംഘമെത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രശസ്തരാവാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതികളുടെ മൊഴി.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News