നിതീഷ് കുമാറിനെ ആക്രമിച്ചയാളെ മാനസികാരോഗ്യ ചികിത്സക്കയച്ചു

നിതീഷിന്റെ ജന്മനാടായ ഭക്ത്യാപൂരിൽ നടന്ന പൊതുപരിപാടിക്കിടെയാണ് 32 കാരൻ ആക്രമണം നടത്തിയിരുന്നത്

Update: 2022-03-29 15:07 GMT

രണ്ടു ദിവസം മുമ്പ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ആക്രമിച്ചയാളെ മാനസികാരോഗ്യ ചികിത്സക്കയച്ചതായി പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. മുമ്പ് രണ്ടു വട്ടം ആത്മഹത്യ ശ്രമം നടത്തിയ അക്രമിയെ പാറ്റ്‌ന മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതായാണ് പാറ്റ്‌ന സീനിയർ സൂപ്രണ്ട് ഓഫ് പൊലീസായ മാനവ്ജീത്ത് സിങ് ധില്ലൻ അറിയിച്ചത്. അന്വേഷണത്തിൽ അക്രമിക്കോ കുടുംബത്തിനോ ക്രിമിനൽ പശ്ചാത്തലമില്ലെന്ന് കണ്ടെത്തിയെന്നും തുടർന്നാണ് മാനസിക ചികിത്സക്ക് അയച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഭാര്യയും കുഞ്ഞുങ്ങളും അകന്നു താമസിക്കുന്നതിനാൽ ഇയാൾ കടുത്ത മാനസിക സംഘർഷത്തിലുമാണ്.

Advertising
Advertising

നിതീഷിന്റെ ജന്മനാടായ ഭക്ത്യാപൂരിൽ നടന്ന പൊതുപരിപാടിക്കിടെയാണ് 32 കാരൻ ആക്രമണം നടത്തിയിരുന്നത്. ഇയാളെ പൊലീസ് ഉടൻ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ അക്രമിയെ മർദ്ദിക്കരുതെന്ന് നിതീഷ് നിർദേശിച്ചിരുന്നു. പിന്നീട് ശിക്ഷാ നടപടി സ്വീകരിക്കരുതെന്നും ചികിത്സ ഉറപ്പാക്കണമെന്നും ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രിയെ ഇയാൾ അക്രമിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ബിഹാറിലെ പ്രമുഖ സ്വാതന്ത്ര സമരസേനാനി ശിൽബന്ദ്ര യാജിയുടെ പ്രതിമയിൽ ആദരമർപ്പിക്കാൻ എത്തിയപ്പോഴാണ് നിതീഷ് കുമാറിന് നേരെ ആക്രമണമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിലൂടെ വേദിയിലേക്ക് ഓടിക്കയറിയ അക്രമി നിതീഷിനെ പുറകിൽ നിന്ന് അക്രമിക്കുകയായിരുന്നു.


Full View


എന്നാൽ സംഭവത്തിലെ സുരക്ഷാ വീഴ്ച സംസ്ഥാനത്തെ നിയമവാഴ്ചയുടെ പ്രതീകമാണെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് വിമർശിച്ചിരുന്നു. മുഖ്യമന്ത്രിക്ക് സുരക്ഷയില്ലെങ്കിൽ സാധാരണക്കാരന്റെ അവസ്ഥയെന്താണെന്നും അദ്ദേഹം ചോദിച്ചിരുന്നു.

Bihar Chief Minister Nitish Kumar's attacker sent for mental health treatment by police

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News