'വോട്ട് മോഷണം നടത്തുന്ന ബിജെപിയെ ജനങ്ങൾ പുറത്താക്കും'; വോട്ടര്‍ അധികാര്‍ യാത്രയിൽ സ്റ്റാലിൻ

ഇന്ത്യയിൽ ജനാധിപത്യം ഭീഷണി നേരിടുമ്പോഴെല്ലാം, ബിഹാർ യുദ്ധകാഹളം മുഴക്കിയിട്ടുണ്ട്

Update: 2025-08-27 11:20 GMT
Editor : Jaisy Thomas | By : Web Desk

പറ്റ്ന: ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രാഷ്ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവും വിജയിക്കുന്നത് തടയാൻ ബിജെപി വോട്ട് മോഷണം നടത്തുകയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. കഴിഞ്ഞ ഒരു മാസമായി രാജ്യം മുഴുവൻ ബിഹാറിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടര്‍ അധികാര്‍ യാത്രയിൽ സംസാരിക്കുകയായിരുന്നു സ്റ്റാലിൻ.

"ഇന്ത്യയിൽ ജനാധിപത്യം ഭീഷണി നേരിടുമ്പോഴെല്ലാം, ബിഹാർ യുദ്ധകാഹളം മുഴക്കിയിട്ടുണ്ട്, അത് ചരിത്രം. ലോക് നായക് ജയപ്രകാശ് നാരായൺ ജനാധിപത്യത്തിന്‍റെ ശബ്ദം പ്രതിധ്വനിപ്പിക്കുകയും ജനങ്ങളുടെ ശക്തി എന്താണെന്ന് തെളിയിക്കുകയും ചെയ്തു. രാഹുൽ ഗാന്ധിയും തേജസ്വിയും ഇപ്പോൾ അതുതന്നെ ചെയ്യുന്നു. അവർ പോകുന്നിടത്തെല്ലാം ജനസമുദ്രം നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ സൗഹൃദം രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയുള്ളതല്ല, മറിച്ച് സാഹോദര്യത്തിന്‍റെതാണ്. ജനാധിപത്യം സംരക്ഷിക്കുന്നതിനും ജനങ്ങളുടെ നന്മയ്ക്കും വേണ്ടിയാണ് നിങ്ങൾ ഒന്നിച്ചത്. ഈ സൗഹൃദം നിങ്ങൾക്ക് ബിഹാറിൽ വിജയം നേടിത്തരും, ”അദ്ദേഹം പറഞ്ഞു. പരാജയഭീതി കാരണം ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് സ്റ്റാലിൻ ആരോപിച്ചു.

Advertising
Advertising

"സത്യസന്ധമായ തെരഞ്ഞെടുപ്പുകൾ ബിജെപിയെ പരാജയത്തിലേക്ക് നയിക്കും, അതുകൊണ്ടാണ് ആളുകളെ വോട്ട് ചെയ്യുന്നതിൽ നിന്ന് തടയുന്നത്. തെരഞ്ഞെടുപ്പ് കമീഷനെ താക്കോൽ കൈവശമുള്ള കളിപ്പാട്ടമാക്കി മാറ്റിയിരിക്കുന്നു. ബിഹാർ വോട്ടർ പട്ടികയിൽ നിന്ന് അറുപത്തിയഞ്ച് ലക്ഷം പേരെ നീക്കം ചെയ്ത് ജനാധിപത്യത്തെ കൊല ചെയ്തു. സ്വദേശികളെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനേക്കാൾ വലിയ തീവ്രവാദമില്ല. എല്ലാ രേഖകളും കൈവശം വച്ചിട്ടും, അവരെ മേൽവിലാസമില്ലാത്തവരാക്കുന്നത് അവരെ നശിപ്പിക്കുന്നതിന് തുല്യമാണ്. രാഹുൽ ഗാന്ധിയുടെയും തേജസ്വിയുടെയും വിജയം തടയാൻ കഴിയാതെ ബിജെപി ഇത്തരം പിൻവാതിൽ തന്ത്രങ്ങൾ പരീക്ഷിക്കുന്നു," തമിഴ്നാട് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ക്രമക്കേടുകൾ സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിൽ തെരഞ്ഞെടുപ്പ് കമീഷൻ പരാജയപ്പെട്ടുവെന്നും സ്റ്റാലിൻ ആരോപിച്ചു. "രാഹുൽ ഗാന്ധി 'വോട്ട് ചോരി' തുറന്നുകാട്ടുന്നു, തെരഞ്ഞെടുപ്പ് കമീഷന് ശരിയായ ഉത്തരം നൽകാൻ കഴിയുന്നില്ല. എന്നാൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാഹുൽ ഗാന്ധി സത്യവാങ്മൂലം സമർപ്പിക്കുകയോ മാപ്പ് പറയുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. രാഹുൽ ഗാന്ധി ഇത്തരം ഭീഷണികളെ ഭയപ്പെടുന്നുവെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അദ്ദേഹത്തിന്‍റെ കണ്ണുകളിലോ വാക്കുകളിലോ ഭയമില്ല. തെരഞ്ഞെടുപ്പ് എങ്ങനെ ഒരു പരിഹാസമാക്കി മാറ്റിയെന്ന് അദ്ദേഹം തുറന്നുകാട്ടിയതോടെ ബിജെപി അദ്ദേഹത്തെ ആക്രമിക്കുകയാണ്. ബിഹാറിൽ തടിച്ചുകൂടിയ ജനക്കൂട്ടം തെളിയിക്കുന്നത് ജനങ്ങളുടെ വോട്ടവകാശം കവർന്നെടുക്കാൻ ശ്രമിക്കുന്ന ബിജെപിയുടെ ശക്തി ജനങ്ങൾ കവർന്നെടുക്കുമെന്നാണ്, ”അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തിനും സാമൂഹിക നീതിക്കും വേണ്ടിയുള്ള വലിയ പോരാട്ടത്തിന്‍റെ ഭാഗമായിട്ടാണ് താൻ വോട്ടര്‍ അധികാര്‍ യാത്രയുടെ ഭാഗമായതെന്നും സ്റ്റാലിൻ വ്യക്തമാക്കി. "നിങ്ങളെയെല്ലാം കാണാൻ 2,000 കിലോമീറ്റർ അകലെ നിന്നാണ് ഞാൻ ഇവിടെ വന്നത്. സാമൂഹിക നീതിയും മതേതരത്വവുമാണ് ലാലു പ്രസാദ് യാദവിന്റെ വ്യക്തിത്വം. കലൈഞ്ജറും ലാലുവും വളരെ അടുപ്പമുള്ളവരായിരുന്നു. കേസുകളെയോ ഭീഷണികളെയോ ഭയപ്പെടാതെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിലൂടെ ലാലു പ്രസാദ് ഇന്ത്യയിൽ തലയുയർത്തി നിൽക്കുന്നു, തേജസ്വി പിതാവിന്റെ പാത പിന്തുടരുന്നു," സ്റ്റാലിൻ പറഞ്ഞു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News