ബിഹാറിൽ ഫലംവരും മുമ്പെ 501 കിലോ ലഡുവിന് ഓർഡർ നൽകി ബിജെപി
എക്സിറ്റ്പോള്‍ ഫലങ്ങളില്‍ എന്‍ഡിഎക്കാണ് മുന്‍തൂക്കം പ്രവചിക്കുന്നത്
പറ്റ്ന: തെരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് തന്നെ 501 കിലോ ഗ്രാം ലഡുവിന് ഓർഡർ നൽകി ബിജെപി. നവംബർ 14നാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നത്. ഇതിന് മുമ്പ് തന്നെ ബിജെപി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങുകയാണെന്ന് തെളിയിക്കുകയാണ് റിപ്പോർട്ട്. എക്സിറ്റ്പോള്‍ ഫലങ്ങളില്‍ എന്‍ഡിഎക്കാണ് മുന്‍തൂക്കം പ്രവചിക്കുന്നത്.
'ജനങ്ങൾക്ക് പ്രസാദമായി നൽകാൻ 501 കിലോ ലഡു ഓർഡർ ചെയ്തിട്ടുണ്ടെന്ന് ബിജെപി പ്രവർത്തകനായ കൃഷ്ണകുമാർ കല്ലു പിടിഐയോട് പറഞ്ഞു. ഓർഡർ ലഭിച്ച വിവരം ചില ബേക്കറി ഉടമകളും സ്ഥിരീകരിച്ചിട്ടുണ്ട്.
ആറാം തീയതി നടന്ന ആദ്യഘട്ടത്തിൽ 121 മണ്ഡലങ്ങളാണ് വിധിയെഴുതിയത്. 65.08 ശതമാനമായിരുന്നു പോളിങ്. ഇന്നലെ കഴിഞ്ഞ അവസാന ഘട്ടത്തിൽ 69 ശതമാനം എന്ന റെക്കോർഡ് പോളിങ് ആണ് രേഖപ്പെടുത്തിയത്.
ഇന്നലെ പുറത്തുവന്ന ഒമ്പത് എക്സിറ്റ് പോളുകളിൽ ഏഴെണ്ണവും എൻഡിഎയ്ക്കാണ് മുൻതൂക്കം പ്രവചിക്കുന്നത്. പീപ്പിൾസ് പൾസിന്റെ സർവേ പ്രകാരം 133- 159 സീറ്റുകൾ വരെ എൻഡിഎ നേടുമെന്നും മഹാസഖ്യം 75-101 സീറ്റുകൾ വരെ പിടിക്കുമെന്നുമാണ് പ്രവചനം. എൻഡിഎ 147-167 സീറ്റുകൾ നേടുമെന്നും ഇൻഡ്യ സഖ്യം 70-90 വരെ സീറ്റുകളും മറ്റുള്ളവർ 2-6 സീറ്റുകളും നേടുമെന്നും മാട്രിസ് സർവേ പ്രവചിക്കുന്നു.
അതേസമയം എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി ആർജെഡി നേതാവും ഇന്‍ഡ്യ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവ് രംഗത്ത് എത്തി. 'ബിഹാറിലെ വോട്ടിങ് കഴിഞ്ഞ ശേഷം ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നെല്ലാം ഞങ്ങൾക്ക് ലഭിച്ച ഫീഡ്ബാക്കുകൾ എല്ലാം വളരെ പോസിറ്റീവ് ആണ്. മുമ്പൊരിക്കലുമില്ലാത്ത വിധമുള്ള പ്രതികരണമാണ് ഇത്തവണ ലഭിക്കുന്നത്. (RJD അധികാരം നേടിയ) 1995-നേക്കാൾ വലിയ സാധ്യതകളാണ് ഈ തെരഞ്ഞെടുപ്പിൽ ഞങ്ങൾക്കുള്ളത്. നിലവിലെ സർക്കാറിനോടുള്ള ജനങ്ങളുടെ വിരുദ്ധവികാരമാണ് ഇത് സൂചിപ്പിക്കുന്നത്''- പറ്റ്നയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.