ഇൻഡിഗോ വിമാനത്തിലെ യാത്രക്കിടെ സഹപൈലറ്റ് ശുചിമുറിയുടെ വാതിൽ തള്ളിത്തുറന്നു; ദുരനുഭവം പങ്കുവെച്ച് യുവതി

ലിങ്ക്ഡ്ഇന്നിലുടെയാണ് സേഫ് ഗോൾഡ് സഹസ്ഥാപകയായ റിയ ചാറ്റർജി തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്

Update: 2025-08-20 08:30 GMT

ന്യൂഡൽഹി: ഇൻഡിഗോ വിമാനത്തിൽ യാത്രചെയ്തപ്പോഴുണ്ടായ ദുരനുഭവം പങ്കുവെച്ച് മുംബൈ സ്വദേശിയായ യുവതി. ടേക്ക് ഓഫിന് തൊട്ടുമുമ്പ് ശുചിമുറി ഉപയോഗിക്കുന്നതിനിടെ സഹ പൈലറ്റ് ബലംപ്രയോഗിച്ച് വാതിൽ തുറന്നുവെന്നാണ് യുവതിയുടെ ആരോപണം. തനിക്കുണ്ടായ ദുരനുഭവം ലിങ്ക്ഡ്ഇന്നിലുടെയാണ് സേഫ് ഗോൾഡ് സഹസ്ഥാപകയായ റിയ ചാറ്റർജി പങ്കുവെച്ചത്. ആഗസ്റ്റ് എട്ടിനാണ് സംഭവമുണ്ടായത്.

രാത്രി വൈകിയുള്ള വിമാനത്തിൽ കയറിയ ശേഷം മുൻവശത്തെ ശുചിമുറിയിലേക്ക് കയറിയപ്പോഴാണ് ദുരനുഭവമുണ്ടായത്. ശുചിമുറി പൂട്ടിയപ്പോൾ ആദ്യം ആരോ വാതിലിൽ മുട്ടിയെന്ന് റിയ വിശദീകരിക്കുന്നു. അതിനോട് പ്രതികരിച്ചെങ്കിലും വീണ്ടും വാതിലിൽ ആരോ മുട്ടി. ഇതിനോട് കുറച്ചുകൂടി ഉച്ചത്തിൽ പ്രതികരിച്ചെങ്കിലും മറ്റെന്തെങ്കിലും പറയുന്നതിന് മുമ്പ് വിമാനത്തിലെ സഹ പൈലറ്റ് ബലംപ്രയോഗിച്ച് വാതിൽ തള്ളിത്തുറന്നെന്നാണ് റിയയുടെ പരാതി. തന്നെ കണ്ടതോടെ 'ഓ' എന്നുപറഞ്ഞ് സഹ പൈലറ്റ് വാതിൽ അടച്ചുവെന്നും അവർ പറയുന്നു.

Advertising
Advertising

തനിക്ക് ഒരേസമയം ഞെട്ടലും അപമാനവുമുണ്ടായതായും വിമാനത്തിലെ വനിതാ ജീവനക്കാർ സംഭവത്തിൽ നടപടിയെടുത്തില്ലെന്ന് മാത്രമല്ല, നിസാരവത്കരിക്കാനാണ് ശ്രമിച്ചതെന്നും റിയ പറഞ്ഞു. 90 മിനിറ്റ് യാത്രയിലുടനീളം തന്റെ അഭ്യർഥന നിരസിക്കുകയും, സഹപൈലറ്റ് ഒന്നും കണ്ടിരിക്കില്ലെന്ന് പറഞ്ഞ് അവഗണിക്കുകയുമാണ് ജീവനക്കാർ ചെയതതെന്ന് റിയ പറഞ്ഞു.

തന്റെ പ്രവർത്തിയിൽ സഹപൈലറ്റ് ക്ഷമാപണം നടത്തിയെങ്കിലും തനിക്ക് അവിടെ നിന്ന് ഓടിരക്ഷപ്പെടാനാണ് തോന്നിയതെന്നും എന്നാൽ തുടർന്നും സീറ്റിൽ ഒന്നരമണിക്കൂർ തനിക്ക് തുടരേണ്ടിവന്നെന്നും റിയ ലിങ്ക്ഡ്ഇന്നിൽ കുറിച്ചു. സംഭവത്തിന് ശേഷം കോക്പിറ്റിൽ പൈലറ്റിനെ പോയി കാണാൻ തന്നോട് ആവശ്യപ്പെട്ടെങ്കിലും നിരസിക്കുകയായിരുന്നുവെന്നും റിയ ചാറ്റർജി വ്യക്തമാക്കി.

യാത്ര കഴിഞ്ഞ് വീട്ടിലെത്തിയ ഉടനെ ഇൻഡിഗോയുടെ സിഇഒ ഉൾപ്പെടെയുള്ളവർക്ക് തനിക്കുണ്ടായ ദുരനുഭവം വിശദീകരിക്കുന്ന ഇമെയിൽ സന്ദേശം അയച്ചിരുന്നതായും റിയയുടെ പോസ്റ്റിൽ പറയുന്നു. എന്നാൽ കോർപ്പറേറ്റ് പദപ്രയോഗങ്ങളുള്ള മെയിൽ സന്ദേശവും ക്ഷമാപണം അറിയിച്ചുകൊണ്ടുള്ള ഏതാനും ഫോൺ കോളുകളും മാത്രമായിരുന്നു ഇൻഡിഗോയുടെ മറുപടിയെന്ന് റിയ പോസ്റ്റിൽ ആരോപിക്കുന്നു. നഷ്ടപരിഹാരം ലഭിക്കുക എന്നതല്ല തന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റിന്റെ ഉദ്ദേശമെന്ന് റിയ വ്യക്തമാക്കി. മറിച്ച് തനിക്കുണ്ടായ ദുരനുഭവം എയർലൈൻ കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് സ്ത്രീകളിലും കുട്ടികളുള്ള മാതാപിതാക്കളിലും അവബോധം വളർത്തുന്നതിനാണെന്നും റിയ കൂട്ടിച്ചേർത്തു.

അതേസമയം സംഭവത്തിൽ ക്ഷമാപണവുമായി ഇൻഡിഗോ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ ഒരു ക്രൂ അംഗത്തിൽനിന്ന് അബദ്ധവശാൽ നേരിടേണ്ടിവന്ന ദുരനുഭവത്തിൽ ഒരിക്കൽക്കൂടി ക്ഷമചോദിക്കുന്നുവെന്നാണ് ഇൻഡിഗോ പ്രതികരിച്ചത്. ഉപഭോക്താക്കൾക്കാണ് ഇൻഡിഗോ മുൻതൂക്കം നൽകുന്നതെന്നും തങ്ങളുടെ ഭാഗത്തുനിന്ന് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുളള മുൻകരുതലുണ്ടാകുമെന്നും ഇൻഡിഗോ പ്രതികരിച്ചു. ജീവനക്കാർക്ക് കൗൺസിലിംഗ് നൽകുകയും പരിശീലനം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും ഇൻഡിഗോ ഉറപ്പുനൽകി.

എന്നാൽ ലിങ്ക്ഡ്ഇൻ ഉപയോക്താക്കളിൽ ചിലർ ഇൻഡിഗോയുടെ ക്ഷമാപണത്തെ വിമർശിച്ച് രംഗത്തെത്തി. വിമാനത്തിലെ ശുചിമുറികളിൽ അകത്ത് ആളുണ്ടെന്ന് കാണിക്കുന്ന ഇൻഡിക്കേറ്ററുകളുണ്ടെന്നും അതിനാൽ ക്രൂ അംഗത്തിന് അബദ്ധത്തിൽ തെറ്റ് പറ്റിയതാകാമെന്ന് കരുതാനാവില്ലെന്നുമാണ് ഉപയോക്താക്കളുടെ പക്ഷം.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News