നിങ്ങള്‍ ചെളി എറിയുന്തോറും കൂടുതല്‍ താമര വിരിയും; ചെളിയില്‍ സുഗന്ധം പരത്തുന്നതാണ് താമരയെന്ന് അമിത് ഷാ

കര്‍ണാടകയിലെ ബിദര്‍ ജില്ലയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വിജയ് സങ്കല്‍പ് രഥയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ

Update: 2023-03-04 04:34 GMT
Editor : Jaisy Thomas | By : Web Desk

അമിത് ഷാ

Advertising

ബെംഗളൂരു: കോണ്‍ഗ്രസിനെയും ജെഡി(എസ്)നെയും കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസും ആം ആദ്മിയും എത്രത്തോളം ചെളി എറിയുന്നുവോ അത്രത്തോളം താമര വിരിയുമെന്ന് അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ ബിദര്‍ ജില്ലയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വിജയ് സങ്കല്‍പ് രഥയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ.

ചെളിയില്‍ സുഗന്ധം പരത്തുന്നതാണ് താമരയുടെ സ്വഭാവം. അതുകൊണ്ടു തന്നെ നിങ്ങള്‍ മോദിക്ക് നേരെ എത്ര ചെളി അറിയുന്നുവോ അത്ര തന്നെ താമര വിരിയും. കോണ്‍ഗ്രസിനെയും 'രാജവംശ പാർട്ടികൾ' എന്ന് വിശേഷിപ്പിച്ച ഷാ അഴിമതിയിൽ ഒന്നാം സ്ഥാനത്താണ് ഈ പാര്‍ട്ടികളെന്നും കൂട്ടിച്ചേര്‍ത്തു. മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയെ അദ്ദേഹത്തിന്‍റെ ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ച രീതി, അത്തരം നേതാക്കളോട് എങ്ങനെ പെരുമാറണമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും പഠിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.



"എഫ്ഡിഐ സൗഹൃദ ബി.ജെ.പിക്ക് വോട്ട് ചെയ്യണോ അതോ അഴിമതിയിൽ ഒന്നാം സ്ഥാനത്തുള്ള കോൺഗ്രസിനും ജെഡി(എസിഃനും വോട്ട് ചെയ്യണോ എന്ന് നിങ്ങൾ തീരുമാനിക്കണം. വ്യോമയാനത്തിലും സ്പേസ് രംഗത്തും കർണാടകയെ ഒന്നാം സ്ഥാനത്താക്കിയ ബി.ജെ.പിയെ വേണോ അതോ തങ്ങളുടെ കുടുംബ താൽപര്യത്തിന് പ്രാധാന്യം നല്‍കുന്ന കോൺഗ്രസിനെയും ജെഡി(എസി)നെയും വേണോ?സ്റ്റാർട്ടപ്പുകളിലും യൂണികോണുകളിലും കർണാടകയെ ഒന്നാം സ്ഥാനത്താക്കിയ ബി.ജെ.പിക്കാണോ അതോ അവരുടെ കുടുംബത്തിലെ ഓരോ അംഗത്തിനും ടിക്കറ്റ് നൽകുന്ന ജെഡി (എസ്) ന് വോട്ട് ചെയ്യുമോയെന്നും മന്ത്രി ചോദിച്ചു.

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അതിന്‍റെ അനുബന്ധ സംഘടനകളെയും നിരോധിച്ച ബി.ജെ.പിക്കാണോ അതോ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുവേണ്ടി തീവ്രവാദികളെ പിന്തുണയ്ക്കാൻ തയ്യാറുള്ള കോൺഗ്രസിനോ ജനങ്ങൾ വോട്ട് ചെയ്യുമോയെന്നും ഷാ ചോദിച്ചു.തങ്ങളുടെ കുടുംബങ്ങൾക്ക് മുൻഗണന നൽകുന്ന പാർട്ടികൾക്ക് കർണാടകയ്ക്ക് നല്ലത് ചെയ്യാൻ കഴിയില്ല. കർണാടകയിലെ പാവപ്പെട്ടവരുടെ ക്ഷേമത്തെക്കുറിച്ച് ചിന്തിക്കാൻ അവർക്ക് കുടുംബ താൽപര്യത്തിന് മുകളിൽ ഉയരാൻ കഴിയില്ല.പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിക്ക് മാത്രമേ പാവപ്പെട്ട ജനങ്ങളെക്കുറിച്ച് ആശങ്കയുള്ളൂവെന്ന് അമിത് ഷാ അവകാശപ്പെട്ടു.



ജെഡി(എസ്)ന് നൽകുന്ന ഓരോ വോട്ടും ആത്യന്തികമായി കോൺഗ്രസിനാണെന്നും അദ്ദേഹം ആരോപിച്ചു.''നിങ്ങൾ ജെഡി(എസ്)ന് വോട്ട് ചെയ്യുകയും അവർക്ക് 25 മുതൽ 30 വരെ സീറ്റുകൾ ലഭിക്കുകയും ചെയ്യുമ്പോൾ അവർ കോൺഗ്രസിലേക്ക് പോകുകയും കർണാടക ഒന്നാം നമ്പർ അഴിമതിക്കാരായ കോൺഗ്രസിന്‍റെ ഭരണത്തിൻ കീഴിലാവുകയും ചെയ്യും''. എസ് നിജലിംഗപ്പയായാലും മുൻ മുഖ്യമന്ത്രി വീരേന്ദ്ര പാട്ടീലായാലും കോൺഗ്രസ് എല്ലായ്‌പ്പോഴും അവരുടെ നേതാക്കളെ അപമാനിക്കാറുണ്ടെന്ന് ഷാ ചൂണ്ടിക്കാട്ടി.


പാർട്ടി പ്രവർത്തകരോട് മാന്യമായി പെരുമാറാൻ ബി.ജെ.പിക്ക് മാത്രമേ അറിയൂ എന്നു പറഞ്ഞ ഷാ ആം ആദ്മി പാര്‍ട്ടിയെയും വെറുതെ വിട്ടില്ല. "രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന് എന്താണ് സംഭവിച്ചത്? ആം ആദ്മി പാർട്ടിയും മോദി മരിക്കട്ടെ എന്ന് ആക്രോശിക്കുകയാണ്. പ്രധാനമന്ത്രിക്ക് ജനങ്ങളുടെ അനുഗ്രഹം ഉള്ളതിനാൽ ഇത്തരം മുദ്രാവാക്യങ്ങൾ പാഴാകുമെന്നും ഷാ കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News