മോദിയെയും ബി.ജെ.പിയെയും പാഠം പഠിപ്പിക്കണം; അവരെ തടഞ്ഞില്ലെങ്കില്‍ രാജ്യം നശിക്കുമെന്ന് കോണ്‍ഗ്രസ്

പണപ്പെരുപ്പവും തൊഴിലില്ലായ്മയും ഭയാനകമായ അനുപാതത്തിൽ എത്തിയിരിക്കുകയാണെന്നും ഇന്ത്യയിൽ ജനാധിപത്യവും ഭരണഘടനയും ഭീഷണിയിലാണെന്ന് ഖാര്‍ഗെ പറഞ്ഞു

Update: 2023-12-29 05:39 GMT

രാഹുല്‍ ഗാന്ധി

നാഗ്പൂര്‍: ബി.ജെ.പിയെ പാഠം പഠിപ്പിക്കുക എന്ന ആഹ്വാനത്തോടെ കോണ്‍ഗ്രസ് നാഗ്പൂരില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു. അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടപ്പിലാക്കുമെന്നും യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുമെന്നും വാഗ്ദാനം ചെയ്തു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, മറ്റ് മുതിർന്ന നേതാക്കൾ എന്നിവരും കോൺഗ്രസിന്റെ 139-ാം സ്ഥാപക ദിനത്തിന്‍റെ ഭാഗമായി ഭാരത് ജോഡോ മൈതാനിയിൽ നടന്ന മെഗാറാലിയിൽ പങ്കെടുത്തിരുന്നു.പണപ്പെരുപ്പവും തൊഴിലില്ലായ്മയും ഭയാനകമായ അനുപാതത്തിൽ എത്തിയിരിക്കുകയാണെന്നും ഇന്ത്യയിൽ ജനാധിപത്യവും ഭരണഘടനയും ഭീഷണിയിലാണെന്ന് ഖാര്‍ഗെ പറഞ്ഞു. വിവിധ തസ്തികകളിൽ 3.20 ദശലക്ഷത്തിലധികം ഒഴിവുകളുണ്ടെങ്കിലും പിന്നാക്ക വിഭാഗങ്ങൾക്ക് തൊഴിലവസരങ്ങൾ നൽകുന്ന റിക്രൂട്ട്‌മെന്റുകൾ ബിജെപി സർക്കാർ നടത്തുന്നില്ലെന്ന് ഖാര്‍ഗെ വിമര്‍ശിച്ചു. പാർലമെന്‍റില്‍ പ്രസക്തമായ ചോദ്യങ്ങൾ ഉന്നയിച്ച 146 പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്‌ത് സർക്കാർ 'ജനാധിപത്യത്തെ പരിഹസിച്ചു' എന്നും അദ്ദേഹം പറഞ്ഞു, വികസനത്തിനുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുമ്പോൾ 200 ലക്ഷം കോടി രൂപയുടെ വൻ കടബാധ്യതയിൽ കേന്ദ്രസർക്കാർ രാജ്യത്തെ തളച്ചിട്ടുണ്ടെന്ന് ഖാര്‍ഗെ കുറ്റപ്പെടുത്തി ."പ്രധാനമന്ത്രി മോദിക്ക് ലോകം ചുറ്റി സഞ്ചരിക്കാൻ സമയമുണ്ട്, എന്നാൽ പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ പോലും പങ്കെടുക്കാൻ സമയമില്ല.സ്ത്രീകൾക്കും യുവാക്കൾക്കും ദരിദ്രർക്കും പിന്നാക്ക സമുദായങ്ങൾക്കും അവകാശങ്ങൾ നൽകാൻ ബിജെപിക്ക് കഴിയില്ല.ജനാധിപത്യത്തെ പിന്തുണയ്ക്കാത്ത ബിജെപിയെയും പ്രധാനമന്ത്രി മോദിയെയും ജനങ്ങൾ പാഠം പഠിപ്പിക്കണം. അവരെ തടഞ്ഞില്ലെങ്കിൽ രാജ്യം നശിക്കുമെന്നും'' ഖാർഗെ പറഞ്ഞു.

Advertising
Advertising

പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ നൽകുമെന്ന പ്രധാനമന്ത്രി മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന് എന്ത് സംഭവിച്ചുവെന്നും 10 വർഷത്തെ ബിജെപി ഭരണത്തിൽ യഥാർത്ഥത്തിൽ എത്ര പേർക്ക് തൊഴിൽ ലഭിച്ചെന്നും രാഹുൽ ഗാന്ധി ചോദിച്ചു. "കഴിഞ്ഞ 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്തുള്ളത്. ദശലക്ഷക്കണക്കിന് യുവാക്കൾ അവരുടെ ഊർജ്ജം പാഴാക്കുന്നു, കർഷകർ ദുരിതത്തിലാണ്, എന്നാൽ രാജ്യത്തിന്റെ എല്ലാ സമ്പത്തും ഏതാനും കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ കൈകളിൽ കേന്ദ്രീകരിക്കുകയാണ്.മോദി അധികാരത്തിൽ വന്നതുമുതൽ, തെരഞ്ഞെടുപ്പ് കമ്മീഷൻ, കോടതികൾ, മാധ്യമങ്ങൾ തുടങ്ങി എല്ലാ സ്ഥാപനങ്ങളെയും നിയന്ത്രിക്കാൻ ശ്രമിച്ചു,” രാഹുൽ ആരോപിച്ചു.അധികാരത്തിൽ വന്നതിന് ശേഷം ജാതി തിരിച്ചുള്ള സെൻസസ് നടത്തുമെന്ന് വാഗ്ദാനം ചെയ്ത രാഹുൽ ഗാന്ധി, ദലിതർക്കും ഒബിസികൾക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും അധികാരത്തിലും സർക്കാരിലും മറ്റെല്ലാ മേഖലകളിലും വളരെ കുറവ് വിഹിതം ലഭിക്കുന്നത് എങ്ങനെയെന്ന് പരിതപിച്ചു.

റാലിയെ അഭിസംബോധന ചെയ്ത മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡന്‍റ് നാനാ പടോലെ, മുൻ മുഖ്യമന്ത്രിമാരായ അശോക് ചവാൻ, പൃഥ്വിരാജ് ചവാൻ എന്നിവരും 2024 ലെ തെരഞ്ഞെടുപ്പിൽ ദേശീയ പ്രതിപക്ഷമായ ഇന്‍ഡ്യ മുന്നണിയെ പിന്തുണയ്ക്കാനും ജനാധിപത്യത്തെയും ഭരണഘടനയെയും രക്ഷിക്കാൻ സഹായിക്കാനും ജനങ്ങളോട് അഭ്യർത്ഥിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News