Writer - നൈന മുഹമ്മദ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
അഹമ്മദാബാദ്: അഹമ്മദാബാദ് എയർ ഇന്ത്യ വിമാന അപകടത്തിൽ മരണസംഖ്യ ഉയരുന്നു. 265 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്.വിമാനം ഇടിച്ചിറങ്ങിയ ബിജെ കോളേജ് ഹോസ്റ്റലിലെ വിദ്യാർഥികൾ ഉൾപ്പെടെ വിമാനയാത്രക്കാർ അല്ലാത്ത 24 പേരും അപകടത്തിൽ മരിച്ചു
ഗുരുതരമായി പരിക്കേറ്റ നിരവധി വിദ്യാർത്ഥികൾ ചികിത്സയിലാണ്. വിമാനത്തിൽ നിന്ന് ഒരു ബ്ലാക്ക് ബോക്സ് കണ്ടെത്തി. രണ്ടാമത്തെ ബ്ലാക്ക് ബോക്സിനു വേണ്ടിയുള്ള പരിശോധന തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അപകടസ്ഥലം സന്ദർശിക്കും. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന ഇന്ന് ആരംഭിക്കും.
വ്യാഴാഴ്ച്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണത്. സംഭവത്തിൽ വിമാനത്തിലുള്ള 242 പേർ മരണപ്പെട്ടപ്പോൾ ഒരാൾ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.11 A സീറ്റിലിരുന്ന വിശ്വാസ് കുമാർ രമേശ് ആണ് എമർജൻസി എക്സിറ്റ് വഴി രക്ഷപ്പെട്ടത്.
മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉൾപ്പെടുന്നു.
169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, ഏഴ് പോർച്ചുഗീസുകാർ, ഒരു കനേഡിയൻ പൗരൻ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് തകർന്നുവീണത്. വിമാനത്താവളത്തിന് സമീപത്തുള്ള ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിലേക്ക് വിമാനം തകർന്ന് വീഴുകയായിരുന്നു. 625 അടി ഉയരത്തിലെത്തിയ വിമാനത്തിൽ നിന്ന് എയർ ട്രാഫിക് കൺട്രോളിലേക്ക് അപായ സന്ദേശം ലഭിച്ചിരുന്നു. വിമാനവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സിഗ്നൽ ലഭിച്ചില്ല. പിന്നാലെ തകർന്നു വീഴുകയായിരുന്നു.